താൻ ആരാണെന്ന് പറയാതിരിക്കാനായി അവൻ ഊമയായി അഭിനയിച്ചതാണോ എന്ന് തോന്നി; പഞ്ചാബി ഹൗസിലെ ഉണ്ണിയെ രൂപപ്പെടുത്താനുണ്ടായിരുന്ന ത്രെഡ് അതായിരുന്നു

എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ മനസിൽ നിന്ന് മായാതെ നിൽക്കുന്ന ചിത്രമാണ് 1998-ൽ പുറത്തിറങ്ങിയ ‘പഞ്ചാബി ഹൗസ്’. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആയിരുന്നു.

ഇപ്പോഴിതാ സിനിമയെ കുറിച്ച് റാഫി മെക്കാർട്ടിൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെക്കുറിച്ച് വാചാലനായത്. സിനിമയിലെ നായക കഥാപാത്രത്തിന് പ്രചോദനമായത് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവമാണെന്ന് റാഫി ഓർത്തെടുക്കുന്നു.

റാഫിയുടെ വാക്കുകൾ :

‘ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു ഞാൻ. പക്ഷേ കഴിക്കാൻ തുടങ്ങും മുമ്പ് അത് കേടാണെന്നു മനസ്സിലായതോടെ ഭക്ഷണം കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു. അപ്പോഴേക്കും പെട്ടെന്ന് ഒരു കുട്ടി പാഞ്ഞ് വന്ന് ആ ഭക്ഷണ പൊതി എടുത്തു കഴിക്കാനൊരുങ്ങി. അപ്പോഴേക്കും ഞാനത് വിലക്കി, ഭക്ഷണം വാങ്ങാൻ പൈസയും കൊടുത്തു.സ്കൂൾ യൂണിഫോം ആയിരുന്നു ആ കുട്ടി ഇട്ടിരുന്നത്. മുഖം കണ്ടപ്പോൾ മലയാളിയാണോയെന്ന് സംശയിച്ചു.

ഇനി കേരളത്തിൽ നിന്നെങ്ങാനും അവൻ നാടുവിട്ടുവന്നതാണോ എന്നറിയാനായി വെറുതെ ഞാൻ പേര് ചോദിച്ചു. പക്ഷേ പെട്ടെന്ന് അവൻ തനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല എന്ന് ആംഗ്യം കാണിക്കുന്നതാണ് കണ്ടത്. പക്ഷേ അവന്‍റെ കണ്ണുകളിൽ എന്തോ മറച്ചുപിടിക്കുന്നതായി എനിക്ക് തോന്നി. അപ്പോഴേക്കും ട്രെയിൻ വിട്ടതും അവൻ ചാടി ഇറങ്ങുകയായിരുന്നു.ഇനിയെങ്ങാനും താൻ ആരാണെന്ന് പറയാതിരിക്കാനായി അവൻ ഊമയായി അഭിനയിച്ചതാണോ എന്ന തോന്നലായിരുന്നു പിന്നെ മനസ്സു നിറയെ. ഇതാണ് പഞ്ചാബി ഹൗസിലെ ഉണ്ണിയെ രൂപപ്പെടുത്താനുണ്ടായിരുന്ന ത്രെഡ്.

Noora T Noora T :