ഇക്ക പോയി വായോ, ഞാനിവിടെ തന്നെ ഉണ്ടാകും ആ മറുപടി കേട്ട് സമാധാനത്തോടെയാണ് ഷോയിലേക്ക് കയറിയത്, ഷോ അവസാനിച്ച് ഹോട്ടല്‍മുറിയില്‍ വന്നു കയറിയ ഉടന്‍ അറിഞ്ഞ വാര്‍ത്ത ചെക്കന്‍ പോയി എന്നതാണ്………

ക്യാന്‍സര്‍ പോരാളിയായിരുന്ന നന്ദു മഹാദേവയുടെ മരണം മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. തന്റെ പോരാട്ട ജീവിതത്തിലൂടെ നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനമായി മാറിയിരുന്നു നന്ദു.

ഇപ്പോൾ ഇതാ നന്ദു മഹാദവേയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ബിഗ് ബോസ്സ് താരം കിടിലം ഫിറോസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഫിറോസ് മനസ് തുറന്നത്. കിടിലം ഫിറോസും നന്ദുവും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നന്ദുവിന്റെ മരണത്തിന് പിന്നാലെ മുമ്പ് നന്ദു ഫിറോസിനെ കുറിച്ച് എഴുതിയ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു.

ഫിറോസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് !റേഡിയോ സ്റ്റേഷനിലേക്ക് ഒരു കാള്‍. ‘ഇക്കയെ പരിചയപ്പെടാന്‍ വിളിച്ചതാണ് .നിങ്ങളെ ഇഷ്ടമാണ്. നിങ്ങളുടെ വിശേഷം എപ്പോഴും പറയുന്നത്‌കൊണ്ട് കൂട്ടുകാരൊക്കെ എന്നെ കിടിലം നന്ദു എന്നാ വിളിക്കുന്നത് .സുഖാണോ ഇക്കാ ??’ അന്ന് ആ സുഖാന്വേഷണത്തില്‍ നിന്ന് എനിക്കൊരു അനുജനെ കിട്ടി .പിന്നെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും വിളിക്കും. ആശംസകള്‍ ,സപ്പോര്‍ട്ട് ഒക്കെ അറിയിക്കും. ചികിത്സാ സംബന്ധമായി ഞാനും വിളിക്കും . ഇടയ്ക്കു പോയി കാണും. ഒരിക്കല്‍ രണ്ട് ആഗ്രഹങ്ങള്‍ പറഞ്ഞു എന്നോട് .1.ഇക്കാ ,എനിക്കൊരു പുസ്തകം ഇറക്കണം .2.എനിക്കൊരു സെന്റര്‍ തുടങ്ങണം.അസുഖം ബുദ്ധിമുട്ടിപ്പിക്കുന്നവര്‍ക്കായി ഒരു കൂടാരം . രണ്ടും സാധിച്ചു കൊടുക്കാം എന്ന് ഞാന്‍ വാക്ക് നല്‍കിയിരുന്നു

ഇടക്കവനൊന്ന് down ആയപ്പോ അവനെയും കൊണ്ടൊരു യാത്ര പ്ലാന്‍ ചെയ്തിരുന്നതാണ് .ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അതും നീണ്ടുപോയി. വര്‍ഷങ്ങള്‍ക്കിപ്പുറം ബിഗ് ബോസ്സ് ഹൗസില്‍ കയറുന്നതിനു തലേന്ന് ഞാന്‍ വിളിച്ചു . ‘മോനേ ,നാളെ കയറും .ഞാനിറങ്ങുംവരെ പിടിച്ചു നില്‍ക്കണം .തിരിച്ചിറങ്ങി നാടെത്തിയാല്‍ നിന്നെ വന്നു കാണും .

”ഇക്ക പോയി വായോ .ഞാനിവിടെ തന്നെ ഉണ്ടാകും ‘ആ മറുപടി കേട്ട് സമാധാനത്തോടെയാണ് ഞാന്‍ ഷോയിലേക്ക് കയറിയത്. ഷോ 95-ആം ദിവസത്തില്‍ നിന്നപ്പോള്‍ ഹോട്ടല്‍മുറിയില്‍ വന്നു കയറിയ ഉടന്‍ അറിഞ്ഞ വാര്‍ത്ത ചെക്കന്‍ പോയി എന്നതാണ് ! കുറേ നേരം ഇരുന്നു കരഞ്ഞു.ഒരുപാട് നേരം വെറുതെയിരുന്ന് സ്വയം പഴിച്ചു .ഒത്തിരിയേറെ ദിവസങ്ങള്‍ അവന്‍ ഇടനെഞ്ചില്‍ ഇരുന്നു സംവദിച്ചു. ഒടുവില്‍ ഒന്ന് കാണാന്‍ പോലും പറ്റാത്തതിന്റെ വല്ലാത്ത നോവ് കുത്തിനോവിച്ചു

പ്രിയപ്പെട്ടവരൊക്കെ വിളിച്ചു പറഞ്ഞു ഇക്ക ജയിച്ചു വരുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു അവനെന്ന്. ഒരുപാട് വേദനിച്ചിരുന്നുവെന്ന്. വോട്ടിങ്ങിന്റെ നാളുകളില്‍ മനസ്സില്‍ കിടക്കുന്ന സങ്കടം ഇവിടെ കുറിച്ചിട്ടാല്‍ അതും വോട്ട് പിടിക്കാനുള്ള തന്ത്രമാണെന്ന് പറയും എന്ന് പൂര്‍ണ ബോധ്യമുള്ളതുകൊണ്ട് ഉള്ളില്‍ കൊണ്ടുനടന്നു .

ലോക്ക്ഡൗണ്‍ കഴിഞ്ഞൊന്ന് അവിടെവരെ പോകാന്‍ ശ്രമിച്ചപ്പോള്‍ ലോക്ക്ഡൗണ്‍ പിന്നെയും നീട്ടി !തളം കെട്ടിക്കിടക്കുന്ന തടാകങ്ങള്‍ക്ക് വല്ലാത്ത നോവുഭാരം തന്നെയാകും. മോനേ , നീയില്ല എന്നല്ല .നീയേ ഉള്ളൂ ലക്ഷക്കണക്കിന് മലയാളികളുടെ ആത്മാവില്‍ , അതിജീവനത്തിന്റെ ഊര്‍ജബിന്ദുവായി നീയുണ്ടാകും. ലോകമുള്ള കാലം വരെ.നീയുറങ്ങുന്ന മണ്ണ് തൊട്ട് ഒരുപാടു നേരം വെറുതെയിരിക്കണം .കുറേ സങ്കടങ്ങള്‍ പറഞ്ഞു തീര്‍ക്കണം

പൂര്‍ത്തിയാക്കാന്‍ കാത്തു വച്ച നിന്റെ സ്വപ്നങ്ങളൊക്കെയും സാധ്യമാക്കിത്തരണം ഇടക്കെപ്പോഴോ നീ പറഞ്ഞതോര്‍ക്കുന്നു, ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ നമുക്കൊക്കെ സഹോദരങ്ങളായി പിറക്കണം. ഒന്നിച്ചൊരുപാട് കാലം പൊറുക്കണം ഒരുപാടുപേര്‍ക്കായി ജീവിച്ചു മരിക്കണം ! കാത്തിരിക്കുകയാണ് ഞാനും. നിന്റെ വേദനയിലും ചിരിക്കുന്ന മുഖമാണ് എന്നെ ഒരുപാടുനാളുകള്‍ വഴിനടത്തിയത് അവഹേളനത്തിന്റെ കാലത്ത് ആത്മാഭിമാനത്തെ കുത്തി നോവിച്ചവരുടെ മുന്നില്‍ ചിരിച്ചു നിന്നത് നിന്നെയോര്‍ത്താണ് .നിന്റെ ചിരി ഉള്ളില്‍ സൂക്ഷിച്ചുകൊണ്ടാണ്. തീരെ വയ്യാത്ത അവസ്ഥയില്‍ നമ്മളോടുവില്‍ കണ്ടപ്പോള്‍ എന്റെ കൈ ചേര്‍ത്ത് വച്ച് നീ ഒരുപാടു നേരം സംസാരിച്ചിരുന്നു. നിഷ്‌കളങ്കമായ അതേ ചിരിയോടെ നീ പറഞ്ഞതൊക്കെയും നിന്റെ തിരിച്ചുവരവിനെ കുറിച്ചായിരുന്നല്ലോ . ഒന്നുകൂടി വായോ. അതേ പുഞ്ചിരി ചേര്‍ത്ത് കൈപിടിച്ച് കുറച്ചുനേരം അടുത്തിരിക്കു . ഞാന്‍ നിന്നെ ഉള്ളുനിറയെ ഒന്ന് കണ്ടോട്ടെ. എന്നു പറഞ്ഞാണ് ഫിറോസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Noora T Noora T :