എന്റെ സിനിമകള്‍ കണ്ട് ഒരിക്കലും അച്ഛന്‍ അഭിനന്ദിച്ചിരുന്നില്ല; എന്നാൽ എനിക്ക് പത്മശ്രീ കിട്ടിയ ആ ദിവസം; പ്രിയദർശൻ പറയുന്നു

അച്ഛനെക്കുറിച്ചുളള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. സിനിമാജീവിതത്തോട് തന്റെ അച്ഛന്‍ തുടക്കകാലത്തൊന്നും താല്‍പര്യം കാണിച്ചിരുന്നില്ലെന്നും തന്റെ സിനിമയെ അംഗീകരിച്ചിരുന്നില്ലെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

പ്രിയദർശന്റെ വാക്കുകളിലേക്ക്…

എനിക്ക് എന്റെ അച്ഛനോട് ബഹുമാനം തോന്നിയത് ഞാനൊരു അച്ഛനായതിന് ശേഷമാണ്. എന്റെ അനിയത്തി ഒരു പ്രൊഫസറാണ്. അതുപോലെ ഞാനും പ്രൊഫസറോ എഞ്ചിനിയറോ ഡോക്ടറോ ആകണമെന്ന് പുള്ളി ആഗ്രഹിച്ചിടുണ്ടാകണം. പക്ഷെ ഞാന്‍ ഇതൊന്നും ആകാന്‍ പോകുന്നില്ലെന്ന് അച്ഛന് മനസിലായി. എന്താ പരുപാടിയെന്ന് അദ്ദേഹം എന്നോട് ഒരിക്കല്‍ ചോദിച്ചു.

പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പോയാല്‍ കൊള്ളാമെന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അവിടെ എന്താ പഠിപ്പിക്കുകയെന്ന് ചോദിച്ചു. സിനിമ എന്നു പറഞ്ഞപ്പോള്‍ അതൊരു പ്രൊഫഷനാണോ, അതൊരു ജീവിതമാര്‍ഗമാണോ എന്നായിരുന്നു അച്ഛന്റെ ചോദ്യം. അന്നെനിക്ക് അതിനൊരു ഉത്തരം നല്‍കാന്‍ സാധിച്ചില്ല.


അച്ഛനെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കൊരു വലിയ വിഷമമുണ്ട്. പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വര്‍ക്ക് ഷോപ്പിനൊക്കെ വിളിക്കുമ്പോള്‍ അച്ഛനെ അവിടെ കൊണ്ട് ഇരുത്തി കാണിക്കണമെന്നുണ്ടായിരുന്നു കഴിഞ്ഞില്ല.

പിന്നീട് ഞാന്‍ ഏന്റെ വഴിയില്‍ തന്നെ പോവുകയും സിനിമകള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ എന്റെ സിനിമകള്‍ കണ്ട് ഒരിക്കലും അച്ഛന്‍ അപ്രിഷിയേറ്റ് ചെയ്തിരുന്നില്ല. ആദ്യമായി അച്ഛന്‍ അഭിനന്ദിക്കുന്നത് കാഞ്ചിവരം എന്ന സിനിമ കണ്ടിട്ടാണ്. അധികം സിനിമ കാണുന്ന ആളായിരുന്നില്ല. എനിക്ക് പത്മശ്രീ കിട്ടിയ ദിവസം എന്നെ വിളിച്ച് നിന്നെ ഓര്‍ത്ത് ഞാന്‍ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്നും അതോര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും. എന്നെ അച്ഛന്‍ ഒരേയൊരു തവണ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. അത് അന്നാണ്. ഇത്രയൊക്കെ തന്റെ മകന്‍ ആകുമെന്ന് അച്ഛന്‍ വിചാരിച്ചിരുന്നില്ല. അച്ഛന് എന്നെയോര്‍ത്ത് അഭിമാനിക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ട്.

Noora T Noora T :