മകനെക്കാൾ ഭാര്യയെ ഉപദ്രവിച്ചത് ഭര്‍തൃമാതാവ്; അറസ്റ്റ് വൈകുന്നതിൽ ആശങ്ക ; കേസിൽ അട്ടിമറി നീക്കം ആരോപിച്ച് കുടുംബം !

വെമ്പായത്ത് ഗാർഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഉണ്ണി രാജന്‍ പി. ദേവിന്‍റെ അമ്മയുടെ അറസ്റ്റ് വൈകുന്നതിൽ ആശങ്കയറിയിച്ച് ബന്ധുക്കൾ . ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് ഉണ്ണിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

കോവിഡാണെന്ന പേരിലാണ് കേസിലെ രണ്ടാം പ്രതിയായ ശാന്ത രാജന്‍ പി.ദേവിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത്. എന്നാൽ അറസ്റ്റ് വൈകുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

പ്രിയങ്ക ജീവനൊടുക്കിയിട്ട് 25 ദിവസം പിന്നിട്ടു . മകളുടെ വേര്‍പാടില്‍ ഉള്ളുനീറിക്കഴിയുന്ന കുടുംബത്തിന് ഇരട്ടിയാഘാതമാവുകയാണ്, ആത്മഹത്യക്ക് മുഖ്യകാരണക്കാരിയെന്ന് കരുതുന്ന ഭര്‍തൃമാതാവിന്റെ അറസ്റ്റ് വൈകുന്നത്. ജീവനൊടുക്കുന്നതിന് മുന്‍പ് പ്രിയങ്ക പൊലീസില്‍ നല്‍കിയ പരാതിയിലും മൊഴിയിലും പറഞ്ഞിരുന്നത് ഭര്‍ത്താവ് ഉണ്ണിയേക്കാളധികം ഉപദ്രവിച്ചത് ഭര്‍തൃമാതാവ് ശാന്തയാണെന്നായിരുന്നു.

25ന് ഉണ്ണിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ‘അമ്മ ശാന്തയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിന് കാരണമായി പൊലീസ് പറഞ്ഞത് ശാന്തയ്ക്ക് കോവിഡെന്നാണ്. ഉണ്ണിയുടെ അറസ്റ്റ് കഴിഞ്ഞ് 13 ദിവസം പിന്നിട്ടിരിക്കുകയാണ് . കോവിഡാണങ്കില്‍ രോഗമുക്തി നേടേണ്ട സമയമായി. എന്നിട്ടും നടപടികൾ ഒന്നും എടുത്തിട്ടില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്നാണ് നെടുമങ്ങാട് പൊലീസ് പറയുന്നത്.

കഴിഞ്ഞ മാസം പത്താം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മര്‍ദിച്ചെന്നുമായിരുന്നു പരാതി. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രിയങ്ക ജീവനൊടുക്കിയത്.

about unni p dev

Safana Safu :