അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്; വിഷമയമായ ബി.ജെ.പിയില്‍ സുരേഷ് ഗോപി അധികകാലം കാണില്ല ; എന്‍.എസ് മാധവന്റെ വാക്കുകൾ !

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണയറിയിച്ച് നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്തുവന്നിരിക്കുകയാണ് .

സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സന്ദര്‍ഭത്തിലാണ് സുരേഷ് ഗോപി പിന്തുണയുമായി എത്തിയതെന്നും കേരളത്തിലെ മറ്റൊരു സൂപ്പര്‍സ്റ്റാറും ഈ പിന്തുണ പ്രഖ്യാപിച്ചില്ലെന്നും എന്‍.എസ് മാധവന്‍ ട്വീറ്ററിലൂടെ കുറിച്ചു.

‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്.

ഇപ്പോള്‍ തന്നെ നോക്കൂ, പൃഥ്വിരാജിനെ പിന്തുണക്കാന്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറും തയ്യാറാകാത്തതിരുന്നപ്പോഴും സുരേഷ് ഗോപിയെത്തി. അതും, സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല,’ എന്‍.എസ് മാധവന്റെ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ അധിക്ഷേപത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തുവന്നത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം.

വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരാളുടെ അവകാശമാണ്, അംഗീകരിക്കുന്നു.

വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. അതേസമയം ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാര്‍ഢ്യമല്ല. ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.

about N S Madhavan

Safana Safu :