യു.ഡി.എഫ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളുണ്ടായിട്ടും ഒന്നില്‍ മാത്രമാണ് നേരിയ ഭൂരിപക്ഷം ലഭിച്ചത്! ഇത് സംഘടനാപരമായ വീഴ്ചയാണ്.. പരാതിയുമായി ധർമജൻ

ബാലുശേരി നിയോജക മണ്ഡലത്തില്‍ നിന്നാണ് ഇക്കുറി ധര്‍മജന്‍ ജനവിധി നേടിയത്. താന്‍ ഇത്രയും വര്‍ദ്ധിച്ച വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി.

തനിക്ക് ഭൂരിപക്ഷം ലഭിക്കേണ്ട പഞ്ചായത്തുകളില്‍ നിന്നു പോലും ഭൂരിപക്ഷം കിട്ടാത്തത് സംഘടനാപരമായ വീഴ്ചയാണെന്നും, ഇതിനെതിരെ കെ.പി.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും താരം പറയുന്നു

യു.ഡി.എഫ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളുണ്ടായിട്ടും ഒന്നില്‍ മാത്രമാണ് നേരിയ ഭൂരിപക്ഷം കിട്ടിയത്. കനത്ത പരാജയത്തിനു കാരണമായി സംഘടനപരമായ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് ധര്‍മജന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തന്നെ ഷൂട്ടിംഗിന് പോയ ധര്‍മജന്‍ ഫലപ്രഖ്യാപനത്തിന ദിവസം പോലും തിരിച്ച് എത്തിയിരുന്നില്ല. വോട്ടെണ്ണല്‍ ദിവസം റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത് തങ്ങള്‍ ഷൂട്ടിംഗില്‍ ആയിരുന്നു എന്നാണ് ധര്‍മജന്‍ വ്യക്തമാക്കിയത്.

മണ്ഡലത്തിലെ പരാജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് ധര്‍മജനെ കുറിച്ച് ഇറങ്ങിയത്. ധര്‍മജന്‍ മുങ്ങി എന്ന തരത്തിലായിരുന്നു ട്രോളുകള്‍. ഇതിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി താരം എത്തിയിരിക്കുന്നു. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ധര്‍മജന്‍ ഇലക്ഷണ്‍ ട്രോളുകളെ കുറിച്ച് മനസു തുറന്നത്

ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുപോലെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്, അത് തീര്‍ത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു.

ഇലക്ഷന്‍ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞങ്ങള്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് മനസ്സിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി എന്നാണ് ധര്‍മജന്‍ പറഞ്ഞത്.

Noora T Noora T :