‘നാല് ഫീകര പ്രവർത്തകരെ’ കാണിച്ച് ജയസൂര്യ; ഇക്കുറി മരുഭൂമിയിൽ അല്ലെന്ന് പൃഥ്വിരാജ് ; ആരാധകർ ഏറ്റെടുത്ത ‘ക്ലാസ്സ്‌മേറ്റ്സ്’ ചിത്രം!

സിനിമയിൽ കാണുന്ന സൗഹൃദം ജീവിതത്തിൽ കൂടി നിലനിർത്തുമ്പോഴാണ് ആരാധകർക്കും കാണാൻ സന്തോഷം. അത്തരത്തിൽ സൗഹൃദങ്ങളുടെ സിനിമകളും ആരാധകർ എല്ലായിപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. അതിൽ ഏറ്റവും മികച്ച, മലയാളികൾ ഇന്നുമോർക്കുന്ന സിനിമയാണ് ക്ലസ്‌മേറ്റ്സ്.

സിനിമ പോലെ തന്നെ സിനിമയ്ക്ക് പുറത്തും തങ്ങളുടെ സൗഹൃദം മികച്ച രീതിയിൽ തന്നെ തുടർന്ന് പോകുന്നവരാണ് പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരേനും. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് നാലുപേരും ചേർന്നുള്ള വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

ഇക്കുറിയും ഒന്നിച്ചുള്ള സ്ക്രീൻഷോട്ടുമായി എത്തിയിരിക്കുകയാണ് സംഘം. പൃഥ്വിരാജും ജയസൂര്യയുമാണ് സംഘത്തിന്റെ പുതിയ വീഡിയോ കോൾ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

കൊവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ . ‘ക്ലാസ്സ്‌മേറ്റ്സ്’ എന്നാണ് പങ്കുവച്ചിരിക്കുന്ന പോസ്റ്റ്.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തും ഞങ്ങൾ ഇതുപോലെ ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചിരുന്നു. വ്യത്യാസം എന്തെന്നാൽ ഇക്കുറി കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലാണ്, കഴിഞ്ഞ തവണ ഉണ്ടായത് പോലെ മരുഭൂമിയുടെ നടുക്ക് അല്ല. രാജ്യം കഴിഞ്ഞ വർഷത്തേക്കാൾ ഭീകരമായ ഒരാവസ്ഥയിൽകൂടെയാണ് പോകുന്നത്. ഞങ്ങൾ ഇത് എഞ്ചോയ് ചെയ്യുന്നുണ്ടെങ്കിലും അടുത്ത തവണ ഇങ്ങനെ ആവാതിരിക്കട്ടെ. എല്ലാവരും സുരക്ഷിതരായിരിക്കുക’, പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദ്ദാനിലായിരുന്നു.

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ തരംഗമായ ക്യാംപസ് ചിത്രമായിരുന്നു ക്ലാസ്സ്‌മേറ്റ്സ്. 2006ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ തന്നെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമാണ്. 90കളുടെ പശ്ചാത്തലത്തിലെ ക്യാംപസ് ജീവിതത്തിന്റെ കഥ പറഞ്ഞ ചിത്രം ഒരുക്കിയത് ലാൽജോസ് ആയിരുന്നു.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ എന്നിവർക്ക് പുറമേ കാവ്യാ മാധവൻ, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ, സൂരജ് വെഞ്ഞാറമൂട് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്നും സിനിമയ്ക്ക് നിറയെ ആരാധകരുണ്ട്.

about classmates

Safana Safu :