എന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയത് നന്നായി, ചിലപ്പോഴൊക്കെ ഞാന്‍ അതിന് ദൈവത്തോട് നന്ദി പറയാറുണ്ട് : സോനു സൂദ്

കൊവിഡ് പ്രതിസന്ധി കൂടിയ അവസ്ഥയിലാണ് ഓക്‌സിജന്‍ ക്ഷാമത്തില്‍ രാജ്യം അതീവ ഗുരുതരസ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബോളിവുഡ് നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദ് അഭിപ്രായപ്പെട്ടു . സമൂഹത്തിന്റെ താഴേത്തട്ടില്‍ കഴിയുന്നവര്‍ മരുന്നോ ഓക്‌സിജനോ ആശുപത്രിയില്‍ കിടക്കയോ ലഭിക്കാതെ വലിയ ദുരിതമനുഭവിക്കുകയാണെന്നും സോനു സൂദ് ചൂണ്ടിക്കാണിക്കുകയുണ്ടായി.

2020ല്‍ കൊറോണ വൈറസ് തീവ്രമായി പടരാന്‍ തുടങ്ങിയ സമയം മുതല്‍ സന്നദ്ധ പ്രവര്‍ത്തനവും സഹായങ്ങളും നല്‍കിക്കൊണ്ട് കൊവിഡ് പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണ് സോനു സൂദ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി ശ്രമിക്കുകയാണ് സോനു ഇപ്പോള്‍.

‘എന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയതാണ്. ഇപ്പോള്‍ ചിലപ്പോഴൊക്കെ ഞാന്‍ അതിന് ദൈവത്തോട് നന്ദി പറയാറുണ്ട്. അല്ലെങ്കില്‍ അവര്‍ തീര്‍ത്തും നിസ്സഹായരായി പോയേനെ, എനിക്ക് ഒന്നും ചെയ്യാനുമാകുമായിരുന്നില്ല എന്നും സോനു പറഞ്ഞു.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ പറ്റാതാകുമ്പോള്‍ ഒരു തോറ്റുപോയ മനുഷ്യനെ പോലെ തോന്നിപ്പോകും. എന്താണ് ഈ ജീവിതത്തില്‍ നേടിയതെന്നൊക്കെ ആലോചിക്കും.

ദല്‍ഹിയില്‍ വലിയ വീടുകളുള്ളവരാണ് ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ഒരു പ്രിവില്ലേജുമില്ലാത്ത പാവപ്പെട്ടവരുടെ കാര്യം ആലോചിച്ചു നോക്കൂ,’ സോനു സൂദ് പറഞ്ഞു.

കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ആവശ്യവും സോനു സൂദ് ഉന്നയിച്ചു . അങ്ങനെയാകുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട ആ കുട്ടികള്‍ക്കും ജനങ്ങള്‍ക്ക് മുഴുവനും ആരൊക്കെയോ തങ്ങള്‍ക്കുണ്ടെന്ന് തോന്നും.

എപ്പോഴാണ് നമ്മള്‍ അവരെ സഹായിക്കാന്‍ പോകുന്നതെന്ന് ആലോചിച്ച് ഞാന്‍ നിസ്സഹായനാകുകയാണ്. എല്ലാ ദിവസവും പുതിയ പ്രശ്‌നങ്ങളെ കുറിച്ച് അറിയുമ്പോള്‍ ഏത് രാജ്യത്താണ് ഈ ജീവിക്കുന്നതെന്ന് തോന്നിപ്പോകാറുണ്ടെന്നും സോനു സൂദ് പറഞ്ഞു.

about sonu sood

Safana Safu :