ശനിയാഴ്ച രാവിലെ പപ്പ മരിക്കുന്നത് അവൾ സ്വപ്‌നം കണ്ടിരുന്നു; മണിക്കുട്ടൻ പറയുന്നു

ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ത്ഥിയായ ഡിംപലിന്റെ പിതാവ് അന്തരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞതിന്റെ സങ്കടത്തിലാണ് ആരാധകരും, മത്സരാർത്ഥികളും.

കഴിഞ്ഞ ദിവസം കൺഫക്ഷൻ റൂമിലേക്ക് വരാൻ പറഞ്ഞ ബി​ഗ് ബോസ് ഡിംപലിനോട് കാര്യം പറയുകയായിരുന്നു. വീട്ടില്‍ നിന്നും ഫോണ്‍ സന്ദേശമുണ്ടെന്ന് പറഞ്ഞതോടെ ഡിംപലിന്റെ മുഖഭാവം മാറിയിരുന്നു.

ബന്ധുക്കളാണ് ആദ്യം ഡിംപലിനോട് സംസാരിച്ചത്. സുഖമാണോയെന്ന് ചോദിച്ചപ്പോള്‍ എനിക്ക് സുഖമാണ്, അവിടെയോ എന്നായിരുന്നു ചോദ്യം. ഒരു കാര്യമുണ്ട് പപ്പ മരിച്ചുപോയി, അത് കേട്ടതും ഡിംപല്‍ ചാടിയെഴുന്നേല്‍ക്കുകയായിരുന്നു.

പപ്പയുടെ കാര്യം പറയെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു താരം. ഡിംപലിന്റെ കരച്ചില്‍ കേട്ടതോടെ മത്സരാര്‍ത്ഥികളും ആശങ്കയിലായിരുന്നു. പൊതുവെ അങ്ങനെ കരയാത്ത ഡിംപുവിന് എന്ത് പറ്റിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വിവരമറിഞ്ഞ രമ്യ മാറിനിന്ന് കരയുകയായിരുന്നു. ബിഗ് ബോസിന്റെ പെര്‍മിഷനില്ലാതെ തനിക്ക് ഈ വിവരം പറയാനാവില്ലെന്നും രമ്യ പറഞ്ഞിരുന്നു.

ഡിംപലിന്റെ കുറച്ച് വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും മരുന്നുകളും സ്റ്റോര്‍ റൂമില്‍ വെക്കുകയെന്ന നിര്‍ദേശമായിരുന്നു പിന്നീട് ലഭിച്ചത്. പെട്ടെന്ന് തന്നെ അതെല്ലാം സ്റ്റോര്‍ റൂമിലെത്തിക്കുകയായിരുന്നു. ഡിംപല്‍ എന്തിനാണ് പുറത്തേക്ക് പോയതെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

അതിനിടയിലാണ് ഋതുവിനേയും സൂര്യയേയും ജയിലില്‍ നിന്നും പുറത്തേക്ക് ഇറക്കിയത്. അതിന് ശേഷമായാണ് ആ ദു:ഖവാര്‍ത്ത ബിഗ് ബോസ് പങ്കുവെച്ചത്. ഡിംപല്‍ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയാണ്, നമുക്കെല്ലാം അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കാമെന്നുമായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ശനിയാഴ്ച രാവിലെ പപ്പ മരിക്കുന്നത് സ്വപ്‌നം കണ്ടിരുന്നതായി ഡിംപല്‍ തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപല്‍ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Noora T Noora T :