‘തവള’ ഷോർട്ട് ഫിലിമിലൂടെ അർജുനൻ മാസ്റ്ററുടെ പേരക്കുട്ടി ഭരത് അർജുനൻ ഗായകനായി

ദേവാനന്ദ് ദേവ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിലൂടെ എം. കെ. അർജുനൻ മാസ്റ്ററുടെ പേരക്കുട്ടി ഭരത് അർജുനൻ ഗായകനാവുന്നു. തവള എന്ന ഷോർട്ട് ഫിലിമിലാണ് കഥാകൃത്തായ അരവിന്ദ് എം ന്റെ വരികൾ ഭരത് പാടിയത്.

അർജുനൻ മാസ്റ്ററുടെ മകൻ സംഗീത സംവിധായകൻ അനിൽ അർജുനന്റെ മകനാണ് ഭരത്. അർജുനൻ മാസ്റ്ററാണ് ഭരതിന്റെ ഗുരു. അപ്പൂപ്പന്റെ പ്രിയപ്പെട്ട പേരക്കുട്ടിയായിരുന്ന ഭരത് കുട്ടിക്കാലത്ത് തന്നെ അപ്പൂപ്പനിൽ നിന്നാണ് സംഗീതാർച്ചന അഭ്യസിച്ചത്.

തിരുവനന്തപുരം ലയോള സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അഭിനന്ദ് എം. നായരാണ് പാട്ടിന്റെ പ്രോഗ്രാമിംഗ് നിർവഹിച്ചത്.

സംവിധാനവും തിരക്കഥയും നിർവഹിച്ചത് ദേവാനന്ദാണ്. ദേവാനന്ദും അരവിന്ദും ഭരത്തും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷ മാധ്യമ പഠന വിഭാഗത്തിൽ വിദ്യാർത്ഥികളാണ്. പകർന്നാട്ടം ആണ് ഇവരുടെ ആദ്യ ഷോർട്ട് ഫിലിം. പിന്നീട് ജാലകം എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു.

ഹാപ്പിനിംഗ്സ് ക്രിയേറ്റീവാണ് തവളയുടെ നിർമ്മാതാക്കൾ. ജിതിൻ മുരളി ഛായാഗ്രാഹണവും ജിക്കി ക്രിസ്റ്റഫർ എഡിറ്റിംഗും നിർവഹിച്ചു. സോംഗ് മിക്സിംഗ്: അജിത് ജി. കൃഷ്ണൻ. അഖിൽജിത്ത് അഖിൽ ആണ് ക്രിയേറ്റീവ് ഡയറക്ടർ. സൗണ്ട് റെക്കോർഡിംഗ്: എസ്. ഷരുൺ.

കോമഡി ഡ്രാമയായാണ് തവള എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ഷോർട്ട് ഫിലിമിന്റെ പതിവു രീതികളിൽ നിന്ന് വ്യത്യസ്തമായി പാട്ട് ഉൾപ്പെടുത്തി എന്ന പ്രത്യേകത തവളക്കുണ്ട്. അടുത്ത മാസം തവള റിലീസാകും.ചിത്രത്തിന്റെ ഗാനം ഗുഡ് വിൽ എൻറർടെയ്നേഴ്സ് പുറത്തിറക്കി.

Noora T Noora T :