ജീവിതം എത്രമാത്രം പ്രവചനാതീതമാണ് എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ മരണം; ഓർമ്മകളിൽ നയൻതാര

ആരാധകരെയും സിനിമ ലോകത്തെയും ഒരേപോലെ ദുഖത്തിലാഴ്ത്തിയാതായിരുന്നു നടന്‍ വിവേകിന്റെ വിയോഗം. ഏപ്രില്‍ 17 ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു.

നിരവധി താരങ്ങളാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്. ഇപ്പോഴിതാ നടി നയന്‍‌താര വിവേകിനെ അനുസ്മരിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘ഈ കടന്നുപോയ വര്‍ഷങ്ങളില്‍ ഉടനീളം അദ്ദേഹത്തിനൊപ്പമുള്ള മനോഹരമായ ഓര്‍മകള്‍ എന്നെന്നും വിലപ്പെട്ടതാണ്. പ്രത്യേകിച്ചും വിശ്വാസം സിനിമയില്‍. വളരെ പെട്ടന്ന് അദ്ദേഹം അങ്ങ് പോയി. ജീവിതം എത്രമാത്രം പ്രവചനാതീതമാണ് എന്നതിന്റെ തെളിവാണ് വിവേക് സാറിന്റെ മരണം. ഈ വലിയ നഷ്ടം നേരിടാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ശക്തി നല്‍കട്ടെ’- എന്ന് നയന്‍താര കുറിച്ചു.

അതെ സമയം തന്നെ വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ജി. പ്രകാശ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമാണ് വിവേക് ഹൃദയാഘാതം സംഭവിച്ച് മരിച്ചത് എന്ന പ്രചാരണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് മുന്നറിയിപ്പ്.

വിവേകിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. കോവിഡ് വാക്സിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Noora T Noora T :