വിവേകിന്റെ മരണത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും;മുന്നറിയിപ്പുമായി ചെന്നൈ പോലീസ് കമ്മീഷണര്‍

നടന്‍ വിവേകിന്റെ മരണത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍

‘കോവിഡ് വാക്‌സിനുമായി വിവേകിന്റെ മരണത്തിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. മികച്ച വ്യക്തിത്വത്തിനുടമയായ വിവേകിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. കോവിഡ് വാക്‌സിനെക്കുറിച്ച്‌ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നും’ ജി. പ്രകാശ് പറഞ്ഞു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതു മൂലമാണ് വിവേകിന് ഹൃദയാഘാതം ഉണ്ടായതെന്നും ഇതുമൂലമാണ് അദ്ദേഹം മരണപ്പെട്ടത് എന്ന് തരത്തില്‍ നിരവധി അഭ്യൂഹങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി കമ്മിഷണര്‍ രംഗത്തെത്തിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ ആശുപത്രില്‍ വെച്ചായിരുന്നു വിവേകിന്റെ അന്ത്യം.

അതിനിടെ തമിഴ് നടൻ മൻസൂർ അലിഖാൻ നടത്തിയ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് . വിവേക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. കോവിഡ് എന്നൊന്ന് ഇല്ലെന്നും എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സീൻ എടുപ്പിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു കുഴപ്പവുമില്ലായിരുന്ന വിവേകിന്റെ മരണത്തിന് കാരണം കോവിഡ് വാക്സീൻ ആണെന്നായിരുന്നു താരം ആരോപിച്ചത്

Noora T Noora T :