‘ഒരാള്‍പ്പൊക്കം’ എന്ന ചിത്രത്തിലൂടെ എഡിറ്റര്‍ ആയി അരങ്ങേറ്റം കുറിച്ച അപ്പു എൻ ഭട്ടതിരി ഇന്ന് ഒരു സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. പത്ത് വർഷത്തിലേറയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് അപ്പു ഭട്ടതിരി. എഡിറ്റിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അപ്പുവിന് ഒറ്റമുറിവെളിച്ചം, വീരം എന്നീ ചിത്രങ്ങളിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.
കൊറോണയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ചിത്രമാവുകയാണ് അപ്പു ഭട്ടതിരിയുടെ നിഴൽ. ഇതിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് അപ്പു എൻ ഭട്ടതിരി.
അതേസമയം സംവിധായകൻ ആകാൻ ആഗ്രഹിച്ച് എഡിറ്റർ ആയ കഥ പങ്കുവെക്കുകയാണ് അപ്പു ഭട്ടതിരി. “എഡിറ്റർ അകാൻ താൽപര്യമുണ്ടായിരുന്നില്ല . തുടക്കം മുതൽ സംവിധായകൻ ആകാനാണ് ആഗ്രഹിച്ചിരുന്നത്. സാഹചര്യങ്ങൾ കാരണം എഡിറ്റർ ആകുകയും അതിൽ തന്നെ തുടരേണ്ടി വരുകയും ചെയ്തു . എന്നാൽ ഇപ്പോൾ സംവിധായകനാകുമ്പോൾ എഡിറ്റർ ആയതുകൊണ്ടുള്ള ഗുണം ഉണ്ടെന്നും അപ്പു എൻ ഭട്ടതിരി പറയുന്നു. മെട്രോമാറ്റിനിക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
about Malayalam Movie Nizhal