അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മലയാളി ബാലന്‍ ഐസിന്‍ ഹാഷ് വെള്ളിത്തിരയിലേക്ക്…
നയൻതാര -കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘നിഴൽ’ എന്ന സിനിമയിൽ ഐസിന്‍ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ത്രില്ലർ സിനിമയുടെ ഗണത്തിൽ പെടുന്ന നിഴൽ സംവിധാനം ചെയ്തിരിക്കുന്നത് രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.
ഐസിനെകുറിച്ച് മലയാളികൾക്ക് അറിയാൻ ഇനിയും ഒരുപാടുണ്ട്… കിൻഡർ ജോയ്, ഫോക്സ്‍വാഗണ്‍, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, ഹുവാനേ, ഹെയ്ന്‍സ് തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും അറിയപ്പെടുന്നു.
മൂന്നാം വയസ്സില്‍ ഒരു വീഡിയോ വൈറലായതോടെയാണ് ആളുകള്‍ ഐസിനെ തിരിച്ചറിയാന്‍ തുടങ്ങിയത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഐസിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ ചെറിയ രീതിയിലുള്ള ഫോട്ടോഷൂട്ടുകളും ആരംഭിച്ചു. എന്നാല്‍ ഇതുവഴി ലഭിച്ച ആദ്യ സിനിമാ അവസരവും പരസ്യവും തുടക്കത്തിലേ പാളിയിരുന്നു.
പിന്നീട് അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് രക്ഷിതാക്കള്‍ മകനെ ഒരു പ്രഫഷണല്‍ താരമാക്കി മാറ്റാന്‍ രണ്ടു വര്‍ഷത്തിലേറെ പ്രയത്‌നിക്കുകയും ചെയ്തു. അഞ്ചാം വയസ്സില്‍ ലഭിച്ച പീഡിയാഷുവറിന്റെ പരസ്യത്തിലൂടെ ഐസിന്‍ വീണ്ടും മോഡലിംഗ് രംഗത്ത് സജീവമായി മാറുകയായിരുന്നു.
മാത്രമല്ല ദുബൈ, അബുദാബി സര്‍ക്കാറുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിൻ ഒരു സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്തുകൊണ്ട് അന്താരാഷ്‌ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിരുന്നു. ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലുമൊക്കെ വളരെ ചെറിയ പ്രായത്തിൽ തന്നെ വെരിഫിക്കേഷന്‍ ലഭിച്ച അപൂർവ്വം കുട്ടി സെലിബ്രിറ്റികളിൽ ഒരാൾകൂടിയാണ് ഐസിൻ എന്നതും ഏറെ ശ്രദ്ധേയം
ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്ത്, അന്താരാഷ്ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്.
നേരത്തെയും ചില സിനിമകളിൽ അഭിനയിക്കാൻ ഐസിനു വിളി വന്നെങ്കിലും, പല കാരണങ്ങൾകൊണ്ടും നടക്കാതെപോവുകയായിരുന്നു. പിതാവിന്റെ സുഹൃത്തുവഴിയാണ് നിഴൽ സിനിമയുടെ സഹ സംവിധായകൻ സന്ദീപ് ബന്ധപ്പെടുന്നതും ദുബായിവെച്ച് വീഡിയോ കോൾ വഴി ഒഡീഷനിൽ പങ്കെടുത്തതും. നിരവധി ഹോളിവുഡ് സംവിധായകർക്കും,സാങ്കേതിക വിദഗ്ധർക്കുമൊപ്പം വർക്ക് ചെയ്ത ഐസിനു മലയാള സിനിമ അഭിനയം ഏറെ പുതുമയുള്ളതുതന്നെയാണ്.
മലയാളം സംസാരിക്കാൻ ഏറെ ഇഷ്ട്ടപെടുന്ന ഐസിൻ വീട്ടുകാരോട് പെരുമാറുന്നതുപോലെയായിരുന്നു ഷൂട്ടിംഗ് സെറ്റിലും ഉള്ളത്. സിനിമയിലെ പ്രധാന സീനുകൾ അനായാസമായി ചിത്രീകരിക്കാൻ, എട്ടു വയസ്സുകാരനായ ഐസിന്റെ അഭിനയ പരിചയം ഏറെ ഗുണകരമായിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
ഒരിടവേളക്ക് ശേഷം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും മലയാളത്തിൻ്റെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴൽ . ചിത്രം ഈ വെള്ളിയാഴ്ച്ച തിയേറ്ററിലെത്തും.കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.