മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമക്ക് കൊച്ചിയില്‍ തുടക്കമായി. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മോഹന്‍ലാലാണ് ആദ്യമായി ദീപം കൊളുത്തി പൂജയ്ക്ക് തുടക്കം കുറിച്ചത്.
പൂജാവേളയില്‍ അഭിനയ വിസ്മയത്തിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ അപേക്ഷാഫോറം നല്‍കി മഹത്തായ സംവിധായക കുലത്തിലേക്ക് ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ സ്വാഗതം ചെയ്തു. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ പുതിയ ദൃശ്യ ശ്രവ്യ വിസ്മയമാകാന്‍ ‘ബറോസ്സ്’ന് മലയാള ചലച്ചിത്ര ലോകം ആശംസകള്‍ നേരുന്നു എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ബറോസ് മാര്‍ച്ച് 24ന് ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എല്ലാ പ്രേക്ഷകരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ് ബറോസെന്നാണ് മമ്മൂട്ടി പറഞ്ഞത്.
എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് ഞങ്ങളെ വൈകാരികമായി അടിപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ താന്‍ അദ്ദേഹത്തിന് സര്‍വ്വ പിന്തുണയും അറിയിക്കുന്നുവെന്നും
മമ്മൂട്ടി പറഞ്ഞു.
മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത്. പോർച്ചുഗീസ് കഥാ പശ്ചാത്തലത്തിലുള്ള സിനിമയിൽ മോഹൻലാലിനൊപ്പം പൃഥിരാജ്, പ്രതാപ് പോത്തൻ ഒപ്പം വിദേശ താരങ്ങളായ ഷൈല മക്‌കഫെ, റാഫേൽ അമാർഗൊ, പസ് വേഗ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.