ദേശീയ ചലച്ചിത്ര പുരസ്കാരം; അവാർഡ് പരിഗണനയിൽ തിളങ്ങി മരയ്ക്കാർ! മികച്ച നടൻ പാര്‍ഥിപന്‍?

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് നാല് മണിക്ക് പ്രഖ്യാപിക്കും. അന്തിമ റൗണ്ടിൽ 17 മലയാള ചിത്രങ്ങൾ ഇടം നേടിയിരുന്നു. ആദ്യഘട്ടത്തില്‍ അഞ്ച് പ്രാദേശിക ജൂറികൾ സിനിമകള്‍ കണ്ടതിന് ശേഷം അന്തിമഘട്ടത്തിലേക്ക് പുരസ്കാരത്തിനായി സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത വാസന്തി, മധു സി. നാരായണന്റെ കുമ്പളങ്ങി നെറ്റ്സ്, ആഷിക് അബുവിന്റെ വൈറസ്, അനുരാജ് മനോഹറിന്റെ ഇഷ്‌ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.

സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളിൽ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു. . 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പ്രതിസന്ധി സൃഷ്ട്ടിച്ചത് . ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു.

ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരയ്ക്കാർ മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. മെയ് 13 ആണ് പുതിയ റിലീസ് തിയതി. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന് അവാർഡുകൾ ഉണ്ടെന്നുള്ളതും പ്രത്യേകതയായിരിക്കുകയാണ്.

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളിൽ ഈ ചിത്രം മൂന്ന് അവാർഡുകൾ നേടിയിരുന്നു. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായി വിനീത്, കൊറിയോഗ്രാഫിക്ക് ബ്രിന്ദ, പ്രസന്ന സുജിത് എന്നിവർക്കും പ്രത്യേക പുരസ്‌കാരം സിദ്ധാർഥിനും ലഭിച്ചിരുന്നു. പ്രിയദർശന്റെ മകനായ സിദ്ധാർത്ഥിന് മികച്ച വി.എഫ്എക്‌സിനുള്ള പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്.

മികച്ച ചിത്രം, മികച്ച സ്വഭാവ നടി (സ്വാസിക), തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് വാസന്തി. നടൻ സിജു വിൽസൺ നിർമ്മാതാവ് കൂടിയായ ചിത്രത്തിൽ സ്വാസിക, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് അഭിനേതാക്കൾ. റഹ്മാൻ സഹോദരങ്ങളാണ് രചന. ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നടന്‍ പാര്‍ഥിപന്‍ മികച്ച നടനായി മത്സരരംഗത്തുണ്ട്.

സംസ്ഥാന പുരസ്‌കാരത്തിന് മികച്ച മത്സരം കാഴ്ചവച്ച ചിത്രങ്ങൾ തന്നെ ദേശീയ പുരസ്കാരത്തിനും പോരാടുന്നു എന്നതും ശ്രദ്ധേയം. മരയ്ക്കാറിന് പുറമേ അവസാന പട്ടികയിലേക്ക് ഇടം പിടിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് നേരത്തെ ഓസ്‌കാര്‍ പട്ടികയിലും സ്ഥാനം പിടിച്ചിരുന്നു. ശേഷം അന്തിമ ഘട്ടത്തില്‍ പുറത്താവുകയായിരുന്നു.

about national film awar

Safana Safu :