ധര്‍മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മക്ക് തന്നെയായിയിരിക്കും; ജോയ് മാത്യു

ധർമ്മടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മയ്ക്കു തന്നെയായിരുന്നുവെന്ന് നടൻ ജോയ് മാത്യു. വാളയാര്‍ കുട്ടികളുടെ അമ്മയെ ധര്‍മടത്തു സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു താരം. ധര്‍മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ധര്‍മാധര്‍മങ്ങളുടെ ധര്‍മടം

നിയമസഭാതെരഞ്ഞെടുപ്പില്‍ ധര്‍മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധര്‍മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത് .ശിരോമുണ്ഡനങ്ങള്‍ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ ചിലര്‍ തലതന്നെ വെട്ടി കാഴ്ചവക്കും.

എന്നാല്‍ മറ്റുചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും .അവിടെയാണ് ശിരോമുണ്ഡനങ്ങള്‍ മൂല്യവത്താകുന്നത്.

വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുമ്പോള്‍ യു ഡി എഫിന്റെ മൂല്യബോധവും ധാര്‍മികമായ ഉത്തരവാദിത്വവും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത്.

വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങള്‍, അവ പൊരുതുവാന്‍ ഉള്ളത്കൂടിയാണ്. ധര്‍മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മക്ക് തന്നെ; സംശയമില്ല .

Noora T Noora T :