നിത്യഹരിത നായകനെ കുറിച്ചുള്ള റഹീം പൂവാട്ടുപറമ്പിന്റെ വാക്കുകൾ; മമ്മൂട്ടിയ്ക്കും മോഹൻലാലിനും അതിന് പറ്റില്ല!

മലയാള സിനിമ എന്നും ആദരവോടെ ഓർക്കുന്ന നിത്യഹരിത നായകന്‍ എന്ന വിളിപ്പേരിൽ മലയാളി മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് പ്രേം നസീര്‍. സിനിമാ പ്രേമികൾ മാത്രമല്ല ഓരോ വ്യക്തികളും ഇന്നും ആ കലാകാരനെ ഓർമ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. അത്രയേറെ ആഴത്തിലാണ് പ്രേം നസീർ എന്ന പേരും ആ കലാകാരനും മലയാളികളുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നത്. കാലങ്ങൾ ഇത്രയേറെ പിന്നിട്ടിട്ടും അഭിനയ നക്ഷത്രമായ നസീറിന്റെ തിളക്കത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.

മലയാളക്കരയുടെ ഏറ്റവും പ്രിയപ്പെട്ട നായകനായിരുന്ന നസീറിന്റെ അവസാന ചിത്രം ധ്വനി ആയിരുന്നു. സിനിമ റിലീസ് ചെയ്ത് 23-ാമത്തെ ദിവസം അദ്ദേഹം ഈ ലോകത്തില്‍ നിന്നും വിടപറയുകയായിരുന്നു. ധ്വനി സിനിമയുടെ പിആര്‍ഒയും പത്രപ്രവര്‍ത്തകനുമായിരുന്ന റഹീം പൂവാട്ടുപറമ്പ് നസീറിന്റെ അവസാന കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പഴയ ഓർമ്മകളിലേക്ക് നസീർ ആരാധകരെ കൊണ്ട് പോകുന്നത്.

നസീര്‍ സാറുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം അഡ്വാന്‍സ് കൊടുക്കാന്‍ ഞാനും പോയിരുന്നു. അന്നത്തെ കാലത്ത് ഒരു ലക്ഷം രൂപയ്ക്കാണ് നസീര്‍ സാര്‍ അഭിനയിക്കുന്നത്. പതിനായിരം രൂപയായിരുന്നു അഡ്വാന്‍സ് കൊടുക്കേണ്ടത്. കോഴിക്കോടുള്ള നസീറിന്റെ മകളുടെ വീട്ടില്‍ പൈസ ഏല്‍പ്പിക്കാനായിരുന്നു പറഞ്ഞത്. അങ്ങനെ ആഗസ്റ്റ് മാസത്തില്‍ ആ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നു. ഡിസംബറില്‍ ക്രിസ്തുമസിന് റിലീസ് ആയി. ആ സിനിമ ഇറങ്ങി ഇരുപത്തിമൂന്നാം ദിവസം അദ്ദേഹം നമ്മളോട് വിട പറഞ്ഞു.

പടം നന്നായി ഓടുന്നത് കൊണ്ട് സത്യത്തില്‍ ആ സിനിമയുടെ അമ്പതാം ദിവസം ഗംഭീരമായി ആഘോഷിക്കാന്‍ ഇരുന്നതാണ്. നസീര്‍ സാറിനെയും ഈ സിനിമയില്‍ അഭിനയിച്ചിരുന്ന എല്ലാവരെയും കൊണ്ട് വന്ന് വലിയൊരു ആഘോഷമാക്കാനാണ് പദ്ധതിയിട്ടത്. മറ്റുള്ളവരെക്കാളും എനിക്കായിരുന്നു ആവേശം. എന്റെ സിനിമയിലെ തുടക്കമാണല്ലോ എന്നും റഹീം പറയുന്നു. അങ്ങനെയാണ് ധ്വനി സിനിമയുടെ തുടക്കം.

നസീര്‍ സാറിന്റെ വിയോഗം കൂടി ഞങ്ങള്‍ പോയി ഷൂട്ട് ചെയ്തിരുന്നു. അതും കൂടി ധ്വനി സിനിമയ്‌ക്കൊപ്പം ചേര്‍ത്ത് പ്രദര്‍ശിപ്പിച്ചു. അങ്ങനെ ധ്വനി സിനിമയെ പറ്റി വലിയൊരു ഓര്‍മ്മയാണ് എനിക്കുള്ളത്. അദ്ദേഹത്തിന്റെ വേര്‍പാട് ദിവസം, അങ്ങോട്ട് അടുക്കാന്‍ പറ്റാത്ത അത്രയും തിരക്ക് ആയിരുന്നു.

സിനിമയില്‍ അഭിനയിക്കുന്ന സമയത്തൊന്നും അദ്ദേഹത്തിന് യാതൊരു അസുഖങ്ങളും ഇല്ലായിരുന്നു. മലയാള സിനിമയില്‍ ഒരുപാട് ആളുകളുമായി എനിക്ക് ബന്ധമുണ്ട്. അന്നും ഇന്നും ഞാന്‍ പറയുന്ന കാര്യം നസീര്‍ സാറിനെ പോലൊരു നടന്‍ ഇനി മലയാള സിനിമയില്‍ ഉണ്ടാവില്ലെന്നാണ്.

അത് അദ്ദേഹത്തിന്റെ അഭിനയം കൊണ്ട് മാത്രമല്ല, പെരുമാറ്റവും അങ്ങനെയാണ്. അഭിനയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി പല താരങ്ങളും വലിയ ഉയരങ്ങളിലാണ്. പക്ഷെ പെരുമാറ്റത്തില്‍, ആ വിനയത്തില്‍, ജീവകാരുണ്യ രംഗത്തുള്ള നന്മയില്‍ ഒക്കെ നസീര്‍ സാറിനെ പോലൊരു ആളില്‍ നിന്നും നമുക്ക് ചിന്തിക്കാന്‍ പറ്റാത്തത് പോലെയാണ്.

അവസാന സമയത്ത് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തില്‍ അദ്ദേഹത്തിന് തന്നെ നിരാശ തോന്നിയിരുന്നു. രണ്ട് കാര്യത്തിലായിരുന്നു നിരാശ. ഒന്ന് ഈ പ്രായത്തില്‍ രാഷ്ട്രീയത്തിലേക്ക് വന്നാല്‍ ശോഭിക്കുമോ എന്നത്. എന്തോ കണക്ക് കൂട്ടലുകള്‍ തെറ്റി പോയി. അതുകൊണ്ട് രണ്ട് കൊല്ലത്തേക്ക് വന്ന സിനിമകള്‍ അദ്ദേഹം മാറ്റി വെച്ചു.

പിന്നെ സിനിമ സംവിധാനം ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. ഒന്ന് മമ്മൂട്ടിയെ വെച്ചും മറ്റൊന്ന് മോഹന്‍ലാലിനെ വെച്ചും ചെയ്യണമെന്നായിരുന്നു ആലോചിച്ചത്. എന്നാല്‍ പലവിധ പ്രശ്‌നങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി എന്നും റഹീം പറയുന്നു.

about prem nazir

Noora T Noora T :