ഗണേഷ് കുമാറിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഗണേഷ് കുമാര്‍ ഡോ. യാമിനി തങ്കച്ചിയെ ആണ് ആദ്യം വിവാഹം കഴിച്ചത് . 1994 ലയിരുന്നു ഈ വിവാഹം. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. പൊരുത്തപ്പെടാനാവാത്ത പ്രശ്‌നങ്ങള്‍ ദാമ്പത്യ ജീവിതത്തെ ബാഘിച്ച് തുടങ്ങിയതോടെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം 2014 ല്‍ ബിന്ദു മേനോനുമായി ഗണേഷ് കുമാര്‍ വിവാഹിതനായി.
ഇപ്പോൾ സോളാർ കേസിലെ പരാതിക്കാരിയുമായുള്ള ഗണേഷിന്റെ ബന്ധമാണ് ഇപ്പോഴത്തെ ചർച്ചയുടെ ആധാരം. സോളാർ കേസിലെ പരാതിക്കാരി ഗണേശ് കുമാറിനെ 2009ൽ സെക്രട്ടേറിയറ്റിൽ വച്ച് പരിചയപ്പെട്ട ശേഷം അവർ പ്രണയത്തിലായെന്നും,വഴുതക്കാട് ടാഗോർ ലെയ്നിലെ വീട്ടിൽ അവർ സ്ഥിരമായി കാണുമായിരുന്നുവെന്നും സി.ബി.ഐ റിപ്പോർട്ട്. പരാതിക്കാരിയും ഗണേഷ് കുമാറും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2009 ആഗസ്റ്റിൽ പരാതിക്കാരി ഗർഭിണിയായി. ഗണേശ് കുമാറിന്റെ അമ്മയിൽ നിന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്ന് പരാതിക്കാരി ഗർഭം അലസിപ്പിച്ചില്ല. ഗണേശും പരാതിക്കാരിയുമായുള്ള ബന്ധം ബിജു രാധാകൃഷ്ണനും അറിയാമായിരുന്നു. ഗണേശുമായുള്ള ബന്ധം പരാതിക്കാരി തന്നോടും പറഞ്ഞിട്ടുണ്ടെന്ന് ഉമ്മൻചാണ്ടിയുടെ പി.എയായിരുന്ന ടെന്നി ജോപ്പനും, പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന് ഗണേശ് പറഞ്ഞിട്ടുണ്ടെന്ന് മനോജ് കുമാറും മൊഴി നൽകി. തന്റെ പേര് പരാതിക്കാരി പറയാനിടയുണ്ടെന്നും ഏതു വിധേനയും തടയണമെന്നും ഗണേശ് ആവശ്യപ്പെട്ടു. 2010 ജനുവരി 10ന് തട്ടിപ്പു കേസിൽ പരാതിക്കാരി അറസ്റ്റിലായി. റിമാൻഡിലായിരിക്കെ, 2010 ഏപ്രിൽ ഒന്നിന് പെൺകുഞ്ഞിനെ പ്രസവിച്ചു. 2010 ജൂലായിൽ അവർക്ക് ജാമ്യം ലഭിച്ചു. 2011 ജനുവരിയിലാണ് ടീം സോളാർ കമ്പനി തുടങ്ങിയത്. 2013 ജൂലായ് 23ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. ജയിലിൽ നിന്നെഴുതിയ കത്താണ് ദല്ലാൾ നന്ദകുമാറിന് കൈമാറിയത്.
സോളാർ പീഡന കേസ്സിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കെ.ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെവിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തി എന്നാണ് സിബിഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ് കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ടെന്നായിരുന്നു തൊട്ട് പിന്നാലെ നടനെകുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം പറഞ്ഞത്