സിനിമ കണ്ടപ്പോൾ ഒരു സ്പാർക്ക് വന്നു… ഉമ്മൻ ചാണ്ടി സാറായി ദുൽഖർ അഭിനയിച്ചാൽ കൊള്ളാം, കാരണം ദുൽഖറിന് അദ്ദേഹത്തിന്റെ ഒരു സാദൃശ്യമുണ്ട്; നടൻ മനോജ് കുമാർ

ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത നടനാണ് മനോജ് കുമാർ. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ രംഗത്ത് സജീവമാണ്. കുറച്ച് നാളുകൾക്ക് മുമ്പാണ് തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും വിശേഷങ്ങളും ബിഗ് ബോസ് മലയാളം റിവ്യുവുമെല്ലാം പങ്കുവെക്കാനായി മനൂസ് വിഷൻ എന്ന പേരിൽ ഒരു യുട്യൂബ് ചാ‌നൽ മനോജ് കുമാർ ആരംഭിച്ചത്

ഇപ്പോഴിതാ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതകഥ സിനിമയാക്കണമെന്നും അതിൽ ദുൽഖർ സൽമാൻ നായകനാകണമെന്നുമുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് മനോജ് കുമാർ.

‘സലാല മൊബൈൽ’ എന്ന സിനിമ കണ്ടപ്പോഴാണ് ദുൽഖർ സൽമാൻ ഉമ്മൻ ചാണ്ടിയായി അഭിനയിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന തോന്നൽ വന്നതെന്ന് മനോജ് പറയുന്നു. ദുൽഖർ സൽമാനെ ഉമ്മൻ ചാണ്ടിയാക്കി മാറ്റിയ ഒരു ഗ്രാഫിക്സ് ചിത്രവും മനോജ് കുമാർ വിഡിയോയിൽ കാണിക്കുന്നുണ്ട്.

‘‘ഇന്ന് രാവിലെ ഞാൻ ടിവി കണ്ടുകൊണ്ട് ചായ കുടിക്കുകയായിരുന്നു. ടിവിയിൽ സലാല മൊബൈൽസ് എന്നൊരു സിനിമയായിരുന്നു ഉണ്ടായിരുന്നത്. ഞാനും കൂടി അഭിനയിച്ച സിനിമയാണ്. സിനിമയിൽ ദുൽഖറിനെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് ഒരു സ്പാർക്ക് വന്നു. ഉമ്മൻ ചാണ്ടി സാറിന്റെ ജീവചരിത്രം ഒരു സിനിമയാകുന്നു. പല വലിയ ആളുകളുടെയും ജീവചരിത്രം സിനിമയായിട്ടുണ്ടല്ലോ. അതുപോലെ ഉമ്മൻ‌ചാണ്ടി സാറിന്റെ ജീവചരിത്രം സിനിമയായാൽ അത് വലിയൊരു സംഭവം ആയിരിക്കും. അദ്ദേഹം മലയാളക്കരയ്ക്ക് അത്രക്ക് പ്രിയങ്കരനാണ്. ഉമ്മൻ ചാണ്ടി സാറായി ദുൽഖർ അഭിനയിച്ചാൽ നല്ല രസമായിരിക്കും, കാരണം ദുൽഖറിന് അദ്ദേഹത്തിന്റെ ഒരു സാദൃശ്യമുണ്ട്.

ദുൽഖറിന്റെ മുഖം മേക്കോവർ ചെയ്തെടുത്തൽ ഉമ്മൻ ചാണ്ടി സർ ആക്കാൻ പെട്ടെന്ന് കഴിയും. ഒരുപാട് പ്രതിസന്ധികളിലും അനുഭവങ്ങളിലൂടെയും കടന്നുപോയ ഒരു മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതകഥ ഒരു സിനിമയാക്കാൻ പ്രാപ്തമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു സിനിമയിൽ ഒതുക്കാൻ പറ്റുന്ന ഒരു ജീവിതമല്ല അദ്ദേഹത്തിന്റെ അറുപതു വർഷത്തെ രാഷ്ട്രീയ ജീവിതവും എൺപത് വർഷത്തെ ജീവിതവും. എങ്കിലും ഒരു സിനിമാക്കഥയാക്കാൻപറ്റും. ഇതൊക്കെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ല മലയാള സിനിമയിലെ പ്രതിഭാധനന്മാരായ സംവിധായകർ വിചാരിച്ചാൽ ചെയ്യാൻ സാധിക്കും. ഒരുപക്ഷേ ഒരു പാൻ ഇന്ത്യൻ മൂവി ആയി മാറിയേക്കാവുന്ന സംഭവമായിരിക്കും ഇത്.

കാരണം ദുൽഖർ ഒരു പാൻ ഇന്ത്യൻ നടൻ കൂടിയാണ്. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്ന് സിനിമ ആരംഭിക്കുകയാണ്, അവിടെ ആളുകൾ വന്നു മെഴുകുതിരി ഒക്കെ കത്തിക്കുമ്പോൾ മമ്മൂക്ക, മമ്മൂക്കയായി തന്നെ ആ കല്ലറയിൽ വരികയാണ്. മമ്മൂക്കയല്ല സിനിമയിൽ നായകൻ ദുൽഖർ ആണ്. ഇത് സിനിമയാക്കുകയാണെങ്കിൽ മമ്മൂട്ടി കമ്പനിയും ദുൽഖറിന്റെ കമ്പനിയും ചേർന്നായിരിക്കും സിനിമ നിർമിക്കുക അങ്ങനെയും ഞാൻ ആഗ്രഹിക്കുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബിഗ് ബജറ്റ്‌ സിനിമയായിരിക്കും അത്. കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ചിട്ട് മമ്മൂക്ക സ്‌ക്രീനിൽ പറയുന്ന കാര്യങ്ങൾ ഞാൻ ഓർക്കുകയാണ്, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സാറിന്റെ ജനനം, ബാല്യം, കൗമാരം ഒക്കെ ഇങ്ങനെ പറഞ്ഞ് അദ്ദേഹം രാഷ്ട്രീയത്തിൽ വരുന്നത് വരെ നല്ല രീതിയിലുള്ള കാര്യങ്ങൾ മമ്മൂക്ക പറഞ്ഞിട്ട് അദ്ദേഹം രാഷ്ട്രീയത്തിൽ വന്നതിനു ശേഷമുള്ള ഭാഗത്താണ് ദുൽഖർ സിനിമയിൽ വരുന്നത്.

അങ്ങനെ ഒരു ചിന്ത നല്ലതല്ലേ, നല്ല രസമായിരിക്കില്ലേ അത്. എന്നെ സംബന്ധിച്ച് ത്രില്ലിങ് ആയി തോന്നി ഇത്. ഇന്ത്യയിൽ ഒരു ജനനായകന്റെ ഒരു സിനിമ എടുക്കുകയാണെങ്കിൽ അതിനു ഏറ്റവും പറ്റിയ ആള് ഉമ്മൻ‌ചാണ്ടി സർ ആയിരിക്കും അത് ദുൽഖർ തന്നെ ചെയ്യുകയും വേണം. ദുൽഖറിനെ ഉമ്മൻ‌ചാണ്ടി സർ ആക്കി മാറ്റിയ പടമാണ് ഞാൻ ഇവിടെ കാണിക്കുന്നത്. ഇത് കണ്ടിട്ട് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ എത്ര കറക്ടായി ഇരിക്കുന്നു. ഇത് എന്റെ യൂട്യൂബ് കൈകാര്യം ചെയ്യുന്ന പ്രവീൺ ചെയ്തതാണ്. ശരീരവും മുഖവുമൊക്കെ ഉമ്മൻ ചാണ്ടി സാറിന് ചേരുന്നുണ്ട്. ദുൽഖർ എന്ന അഭിനയ പ്രതിഭയെ സംബന്ധിച്ച് അദ്ദേഹത്തിന് ഇത് ചെയ്യാൻ വലിയ വിഷമമൊന്നും ഉണ്ടാകില്ല.

അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചാലഞ്ചിങ് ആയിട്ടുള്ള കഥാപാത്രമായിരിക്കും അത്. ആ വെല്ലുവിളി ദുൽഖർ നിഷ്പ്രയാസം മറികടക്കും കാരണം അത്രത്തോളം അഭിനയ പാടവം ആ ചെറുപ്പക്കാരനുണ്ട്. ‘സാധാരാണത്വത്തെ അസാധാരണമാക്കിയ പ്രതിഭയാണ് ഉമ്മൻചാണ്ടി” എന്നാണ് മമ്മൂക്ക അദ്ദേഹത്തെപ്പറ്റി പറഞ്ഞത്. ഇങ്ങനെ ഒരു സിനിമ വരണം എന്നാണ് എന്റെ ആഗ്രഹം. ഇത് ജനനായകന് മലയാള സിനിമാ ലോകം കൊടുക്കുന്ന ഏറ്റവും വലിയ ആദരവ് ആയിരിക്കും. ഇതൊരു സിനിമ ആയാൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയ സിനിമയായിരിക്കും ഇത്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുമ്പോൾ പോലും പുറമെ ഒന്നും കാണിക്കാതെ ഉള്ളിൽ അദ്ദേഹം അനുഭവിച്ച വേദന ഒക്കെ ഈ സിനിമയിൽ പ്രതിഫലിപ്പിക്കാൻ പറ്റും. ഇക്കാര്യം മലയാള ചലച്ചിത്ര മേഖല ശ്രദ്ധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രത്യേകിച്ച് ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയും ദുൽഖറും എന്റെ ഈ ആഗ്രഹം ഏറ്റെടുക്കണം. ഇത് സത്യമാകട്ടെ ഇതൊരു ഉത്സവമാകട്ടെ.’’–മനോജ് പറയുന്നു.

Noora T Noora T :