‘മതിടാ..എന്നെ ഒരുപാട് സെലിബ്രിറ്റി ആക്കാതിരിക്കൂ. ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ട്’; അഖിൽ മാരാർ

ഇത്തവണത്തെ ബിഗ് ബോസ്സിലെ കിരീടം ചൂടിയത് സംവിധായകൻ അഖിൽ മാരാർ ആയിരുന്നു. ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ മത്സരാർത്ഥി കൂടിയാണ് അഖിൽ

ഷോയ്ക്ക് ശേഷം അഖിലിന്റേതായ വീഡിയോകളും പോസ്റ്റുകളും വൈറൽ ആകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സിനിമ കാണാൻ തിയറ്ററിൽ എത്തിയതായിരുന്നു അഖിൽ മാരാർ. മമ്മൂക്കയെ പോലെ സ്വയം ‍ഡ്രൈവ് ചെയ്യുന്ന ആളാണോ മാരാർ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ഡ്രൈവർ ഇല്ല എന്നായിരുന്നു അഖിലിന്റെ മറുപടി. ശേഷം വീഡിയോ എടുക്കുന്ന മാധ്യമപ്രവർത്തകരോട് ‘മതിടാ..എന്നെ ഒരുപാട് സെലിബ്രിറ്റി ആക്കാതിരിക്കൂ. ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ട്’, എന്ന് അഖിൽ ചിരിച്ചു കൊണ്ട് പറയുകയും ചെയ്യുന്നു.

ബിഗ് ബോസ് ടൈറ്റില്‍ വിജയി ആയതുകൊണ്ട് എല്ലായ്പ്പോഴും താരപരിവേഷം ഒപ്പമുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് പലപ്പോഴും അഖില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം തന്‍റെ ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അഖില്‍ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

“ഇതുവരെ എന്‍റെ ജീവിതത്തില്‍‌ ഒരു സെന്‍റ് ഭൂമി എനിക്കില്ല. ഞാന്‍ ഒരു വീട് ഇതുവരെ വച്ചിട്ടില്ല. ബിഗ് ബോസ് ഹൌസില്‍ വച്ച് ഞാന്‍ നിങ്ങളോട് പറഞ്ഞ ഒരു കഥയുണ്ട്. ഷെയര്‍ മാര്‍ക്കറ്റില്‍ എനിക്കൊരു നഷ്ടം സംഭവിച്ച കാര്യം. അതെന്‍റെ കൂട്ടുകാരന്‍റെ കൈയില്‍ നിന്ന് വാങ്ങിയ കടമായിരുന്നു. ആ കടം വീട്ടാന്‍ വേണ്ടി ഞാനന്ന് രണ്ടര ലക്ഷം രൂപ കാനറ ബാങ്കില്‍ നിന്ന് വായ്പ എടുത്തു. അതില്‍ ഒരു രൂപ പോലും ഞാന്‍ അടച്ചിട്ടില്ല. കാര്‍ഷിക വായ്പ ആയതുകൊണ്ട് 4 ശതമാനം പലിശ വച്ച് വര്‍ഷം 10,000 രൂപ അടച്ചാല്‍ മതി. അന്നെനിക്ക് 10,000 രൂപ വലുതായിരുന്നു. ഞാന്‍ ഒരിക്കലും രക്ഷപെടില്ലെന്നായിരുന്നു അന്നത്തെ എന്‍റെ ചിന്ത. നശിച്ച് 2020 ഒക്കെ ആവുമ്പോഴേക്കും ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ട ഞാന്‍ എന്തിന് 10,000 രൂപ വായ്പ തിരിച്ചടയ്ക്കണമെന്നാണ് ചിന്തിച്ചത്. അതുകൊണ്ട് മനപ്പൂര്‍വ്വം അടച്ചില്ല.അത് ഒരു ജപ്തിയുടെ വക്കിലാണ്”, എന്നാണ് അഖില്‍ പറഞ്ഞിരുന്നത്.

ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞ ആളാണ് അഖിൽ മാരാർ. ജോജു ജോർജ് നായകനായി എത്തിയ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തന്റെ നിലപാടുകൾ എന്നും തുറന്ന് പറയുന്ന അഖിൽ, ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്

Noora T Noora T :