എത്രത്തോളം സ്നേഹിക്കുന്നോ അത്രത്തോളം ജനം നമ്മളെ വെറുത്തേക്കാം, മനസില്‍ കാണാത്ത കാര്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പലപ്പോഴും തലക്കെട്ടുകള്‍ ആക്കുന്നു; അത് ചെയ്യരുത്; അഖിൽ മാരാർ

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയായത് അഖിൽ മാരാർ ആയിരുന്നു. ഇപ്പോഴിതാ കപ്പ് ലഭിച്ചതിന് ശേഷം താന്‍ നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ചും നേരിടുന്ന ചില വിമര്‍ശനങ്ങളെക്കുറിച്ചും പറയുകയാണ് അഖില്‍. അതിനുള്ള മറുപടിയും പറയുന്നു അഖില്‍.

അഖില്‍ മാരാറിന്റെ വാക്കുകളിലേക്ക്

കുടുംബത്തോടൊപ്പമുള്ള ഫോട്ടോ ഇട്ടില്ല, അച്ഛന്‍റെയും അമ്മയുടെയും കൈയില്‍ ട്രോഫി കൊടുത്തില്ല എന്നൊക്കെ ചില കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. എന്‍റെ അച്ഛന്‍റെയും അമ്മയുടെയും കൂടെയുള്ള ഒരു ചിത്രം ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഫേസ്ബുക്കില്‍ ഇട്ടിട്ടില്ല. എനിക്കത് ഇഷ്ടമല്ല. എന്‍റെ സ്വകാര്യ നിമിഷങ്ങളെ സ്വകാര്യമായി തന്നെ കൊണ്ടുനടക്കുന്ന, ആസ്വദിക്കുന്ന ആളാണ് ഞാന്‍. കപ്പുമായി വന്ന രാത്രി ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല ഇത്രയധികം ആളുകള്‍ എന്നെ കാണാനായി വരുമെന്ന്. അടൂര്‍ മുതല്‍ ആരംഭിച്ച റോഡ് ഷോ 25 കിലോമീറ്റര്‍ ഉണ്ടായിരുന്നു. തിരക്ക് കാരണം വണ്ടി എടുക്കാന്‍ സാധിക്കാത്തതിനാലാണ് അന്ന് രാത്രി വീട്ടില്‍ കയറാന്‍ കഴിയാതെപോയത്. അമ്മയുടെ കൈയില്‍ കൊടുത്തതിനു ശേഷം പിറ്റേന്ന് ആ ട്രോഫി വീട്ടില്‍ കൊടുത്ത് വീട്ടില്‍ നിന്ന് കുറച്ച് പഴങ്കഞ്ഞിയൊക്കെ കുടിച്ചിട്ടാണ് ഞാന്‍ പോയത്. വീട്ടിലിരുന്ന് പഴങ്കഞ്ഞി കുടിക്കുന്ന വീഡിയോ ഒക്കെ എടുത്ത് പോസ്റ്റ് ചെയ്യുന്നത് എന്ത് അല്‍പ്പത്തരമാണ്? ഞാന്‍ ഭയങ്കരമായ രീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ ആസ്വദിക്കുന്ന ആളല്ല.

എന്‍റെ ജീവിതത്തിലെ പ്രതിസന്ധികളെ മാറ്റുന്നത് ഗണപതി ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ഗണപതി അമ്പലത്തിലെ ഉത്സവങ്ങള്‍ക്ക് ഞാന്‍ പോവാറില്ല. എപ്പോള്‍ത്തന്നെ നിങ്ങള്‍ക്കെന്നെ മനസിലാവും. ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഈ താരപരിവേഷം എന്നെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞതിന് കാരണവും അതാണ്. നിങ്ങളുടെ സ്നേഹം എനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുവെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ എനിക്കൊരു പേടിയാണ്. കാരണം എത്രത്തോളം സ്നേഹിക്കുന്നോ അത്രത്തോളം ജനം നമ്മളെ വെറുത്തേക്കാം. നിങ്ങളോടുള്ള സ്നേഹം എപ്പോഴും എന്‍റെ മനസിലുണ്ടാവും. ഞാന്‍ ഒരു സാധാരണക്കാരന്‍ തന്നെയാണ്. പഴയതുപോലെ നാട്ടിലിറങ്ങി അലമ്പ് കാണിക്കാന്‍ പറ്റുന്നില്ലല്ലോ എന്നതാണ് എന്‍റെ വിഷമം. വയലിലിറങ്ങി മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. ഇനി അതൊക്കെ അത്ര എളുപ്പമാണോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ മനസില്‍ കാണാത്ത കാര്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പലപ്പോഴും തലക്കെട്ടുകള്‍ ആക്കുന്നു. അത് ചെയ്യരുത്. അപേക്ഷയാണ്.

Noora T Noora T :