എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല… പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്; നെഞ്ച് പൊട്ടി മോഹൻലാൽ

കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര.

പലരും ഇന്നസെന്റിന് ഒപ്പമുള്ള ഓർമകൾ പങ്കുവച്ചു. ഈ അവസരത്തിൽ പ്രിയ സുഹൃത്തിനെ കുറിച്ച് സഹപ്രവർത്തകനെ പറ്റി മോഹൽലാൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഇന്നസെന്റിന്റെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ പറയുന്നു. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കുറിക്കുന്നു. ‘

“എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…”, എന്നാണ് മോഹൻലാൽ കുറിച്ചത്.

‘ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും എനിക്ക് എന്തും പറയാനുള്ള സ്വാതന്ത്യമുള്ള ഏറ്റവും ആത്മമിത്രവും സഹോദരനുമാണ് ഇന്നസെന്റ്’, എന്ന് മുൻപ് പലപ്പോഴും മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ബി​ഗ് സ്ക്രീനിൽ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചുവെങ്കിലും ദേവാസുരത്തിലെ വാര്യർ എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ദേവാസുരത്തില്‍ ‘നീലകണ്ഠനാ’യി മോഹൻലാല്‍ നിറഞ്ഞാടിയപ്പോള്‍ ‘വാര്യരെ’ന്ന സുഹൃത്തും സഹായിയുമൊക്കെയായി ഇന്നസെന്റും തിളങ്ങിയിരുന്നു.

Noora T Noora T :