‘ഉത്തര്‍പ്രദേശില്‍ ലതാ മങ്കേഷ്‌ക്കറിന്റെ പേരില്‍ എട്ടു കോടിയുടെ വീണ’; പ്രൈമറി സ്‌കൂളില്‍ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറും; പ്രതികരണവുമായി പ്രകാശ് രാജ്

കഴിഞ്ഞ ദിവസം, ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ 93ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമന്‍ ‘വീണ’യാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ ‘ലതാ മങ്കേഷ്‌കര്‍ ചൗക്ക്’ ഉദ്ഘാടനം ചെയ്തത്.

എന്നാല്‍ കോടികള്‍ മുടക്കി വീണ സ്ഥാപിക്കുമ്പോള്‍ അയോദ്ധ്യയിലെ തന്നെ ഒരു പ്രൈമറി സ്‌കൂളില്‍ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഇതിനെ വിമര്‍ശിച്ചുകൊണ്ടുള്ള നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റാണ് ശ്രദ്ധേയമാവുന്നത്. ട്വീറ്റിനെ പിന്തുണച്ചുകൊണ്ട് നിരവധിപേരും എത്തിയിട്ടുണ്ട്.

40 അടി നീളവും 12 മീറ്റര്‍ ഉയരവും 14 ടണ്‍ ഭാരവുമുള്ള ‘വീണ’യാക്ക് വേണ്ടി 7.9 കോടിയാണ് മുടക്കിയിരിക്കുന്നത്. ഗായികയുടെ 92 വര്‍ഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന 92 താമരകള്‍, സപ്ത സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് തൂണുകളും ഉണ്ട്. സരയൂ നദിയുടെ തീരത്താണ് ലതാ മങ്കേഷ്‌കര്‍ ചൗക്ക് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, അയോധ്യയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാകം ചെയ്ത ചോറും ഉപ്പും കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റ ഉച്ചഭക്ഷണ പദ്ധതിയിലാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭക്ഷണം നല്‍കുന്നത്.

എന്നാല്‍ അവിടെയും വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതം ഇത്തരത്തിലാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വീഡിയോ പുറത്തു വന്നത്. ‘മിഡ്‌ഡേ മീല്‍ മെനു’ എന്ന് ബോര്‍ഡും വീഡിയോയില്‍ കാണാം.

Vijayasree Vijayasree :