മലയാളികളുടെ മാത്രമല്ല ഇപ്പോൾ തമിഴ് തെലുങ്ക് സിനിമ ആസ്വാദകരുടെയും പ്രിയങ്കരനാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ എത്തിയ ദുൽഖർ ഇന്ന് മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ പാൻ ഇന്ത്യൻ താരമാണ്. അടുത്തിടെ തെലുങ്കിൽ നിന്നും ദുൽഖറിന്റെ പാൻ ഇന്ത്യ ചിത്രം സീതാ രാമം ഗംഭീര വിജയമായി മാറിയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് പ്രേക്ഷകരും നിരൂപകരുമെല്ലാം പറയുന്നത്. തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ ഗംഭീര വിജയത്തിന് ശേഷം എത്തിയ ഛുപും വൻ വിജയമാകുമ്പോൾ ദുൽഖർ ആരാധകരെല്ലാം ആവേശത്തിലാണ്. ഇതോടെ മലയാളത്തിൽ നിന്നുള്ള ഏറ്റവും ജനപ്രീതിയുള്ള പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
ഇന്ത്യ മുഴുവൻ ആരാധകരുള്ള ദുൽഖറിന് തന്റെ വളർച്ചയ്‌ക്കൊപ്പം ചോക്ലേറ്റ് ബോയ്, ചാമിങ് ഹീറോ തുടങ്ങി നിരവധി വിശേഷങ്ങളളും ലഭിച്ചിട്ടുണ്ട്. ആ വിശേഷണങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ദുൽഖർ ഇപ്പോൾ. ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ ചാമിങ് എന്ന വിശേഷണം കൊണ്ട് ആളുകൾ ഒരു സീരിയസ് നടനായി കണക്കാക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദുൽഖർ സൽമാൻ. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ.
‘മലയാള സിനിമയിൽ ലുക്കിന് ഒരു പ്രാധാന്യവുമില്ല. കഥാപാത്രത്തിന് യോജിച്ചതായിരിക്കണം നടന്റെ ലുക്ക്. ഒരു വിശ്വാസ്യത തോന്നണം, അത്രയേ ഉള്ളു. എനിക്കൊരു അർബൻ/മെട്രോ ലുക്കുണ്ട്. കുറച്ചൊരു ഗൂഡായ ലുക്കാണ് എന്റേതെന്ന് വേണമെങ്കിൽ പറയാം. ഭയങ്കര ഗുഡ് ലുക്കിങ് ആണെന്നല്ല ഉദ്ദേശിച്ചത്. ഇത് ഞാൻ എളിമയുടെ പുറത്ത് പറയുന്നതല്ല,’
‘ഞാൻ എന്നെ കാണുന്നത് അങ്ങനെയാണ്. എന്നാലല്ലേ കാണുന്നവർക്കും ഒരു വിശ്വാസം വരും. അല്ലെങ്കിൽ ഞാൻ എന്തോ മുഖം മൂടി വെച്ച് അഭിനയിക്കുന്നത് പോലെ ആളുകൾക്ക് തോന്നും. ഞാൻ ഗുഡ് ലുക്കിങ് ആണെന്ന് സ്വയം ചിന്തിക്കാനും അംഗീകരിക്കാനും എനിക്ക് എപ്പോഴും ഒരു ബുദ്ധിമുട്ടുണ്ട്. എന്നെ കാണാൻ നല്ല ഭംഗിയുള്ളതുകൊണ്ട് എന്നെ ആരും സീരിയസ് കാണുന്നില്ല എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. വളരെ ചാമിങ് ആണ്, കണ്ണിന് കുളിരാണ് എന്നൊക്കെ കമന്റുകൾ കാണുമ്പോൾ സന്തോഷം തോന്നും എന്നല്ലാതെ അതിൽ കൂടുതൽ ഒന്നും തോന്നാറില്ല,’ ദുൽഖർ പറഞ്ഞു.
അതേസമയം തന്നെ പ്രശംസിച്ചു പറയുന്ന ചില കമന്റുകൾ തനിക്ക് വലിയ സന്തോഷം തരാറില്ലെന്ന് ദുൽഖർ പറഞ്ഞു. വ്യത്യസ്തമായ റോളുകൾ ചെയ്യാനുള്ള സമ്മർദ്ദമാണ് അവ തരുന്നതെന്നും നടൻ വ്യക്തമാക്കി. ‘പതിവ് പോലെ നന്നായി ചെയ്തിരിക്കുന്നു, പതിവ് പോലെ നല്ല ഭംഗിയായിരിക്കുന്നു തുടങ്ങിയ കമന്റുകൾ അലോസരപ്പെടുത്താറുണ്ട്. കാരണം എനിക്ക് ഈ ‘പതിവ് പോലെ’ ആകേണ്ട,’
‘ഞാൻ ബാക്കി എല്ലാത്തിലും കൊള്ളാം, പക്ഷെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതൊന്നും എന്റെ കയ്യിലില്ല എന്ന് പറയും പോലെയാണ് അങ്ങനെ കേൾക്കുമ്പോൾ തോന്നാറുള്ളത്. അതേസമയം കൂടുതൽ മെച്ചപ്പെടുത്താനുള്ള എന്റെ ശ്രമവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഡാർക്ക് മോഡിലുള്ള ഗ്ലാമറസല്ലാത്ത റോളുകൾ ചെയ്യാൻ ശ്രമിക്കുന്നത് ഈ ചിന്തയിലായിരിക്കാം. ഛുപിനെ ഒക്കെ അങ്ങനെ കാണാം,’ ദുൽഖർ പറഞ്ഞു.
അതേസമയം, സെപ്റ്റംബർ 23ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്ന്ദിവസം കൊണ്ട് ഏഴ് കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്. നേരത്തെ കാർവാൻ, സോയ ഫാക്ടർ എന്നീ ചിത്രങ്ങളിൽ ദുൽഖർ അഭിനയിച്ചിരുന്നു. രാജും ഡികെയും ഒരുക്കുന്ന ഗുലാബ് ആന്റ് ഗണ്‍സ് എന്ന വെബ് സീരീസ്. മലയാളത്തില്‍ കിംഗ് ഓഫ് കൊത്ത, ഓതിരം കടകം തുടങ്ങിയ സിനിമകളുമാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത് .