രണ്ട് ദിവസത്തില്‍ പ്രതികരിക്കാതിരുന്നിട്ട് ഇത് വലിയ ചര്‍ച്ചയാകുന്നു, കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം, കേസ് പിൻവലിക്കില്ലെന്ന് പരാതിക്കാരി!

അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം സ്വീകരിക്കുന്നില്ലെന്ന് അവതാരക. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്ഷമ പറയാന്‍ തയ്യാറാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ പറയുന്നില്‍ കാര്യമില്ലെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പരാതിക്കാരി പ്രതികരിച്ചു.’ചട്ടമ്പി’ സിനിമയുടെ അഭുഖത്തനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ പറയുന്നത്

ബുധനാഴ്ച നടന്ന സംഭവത്തില്‍ ഒരു ദിവസത്തിന് ശേഷമാണ് പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതെന്നും അവതാരക വ്യക്തമാക്കി. ഈ സമയത്തിനുള്ളില്‍ ക്ഷമാപണം നടത്താന്‍ ‘ചട്ടമ്പി’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും ശ്രീനാഥ് ഭാസി അതിന് തയ്യാറായില്ലെന്നും വിഷയം വലിയ ചര്‍ച്ചയാകുന്നു, അദ്ദേഹത്തിന്റെ സിനിമയെ ബാധിക്കുന്നു, അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നു, കുടുംബത്തെ ബാധിക്കുന്നു എന്ന അവസ്ഥയിലാണ് ഖേദ പ്രകടനുമായി എത്തിയതെന്നും പരാതിക്കാരി പറഞ്ഞു.

‘ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം സ്വീകരിക്കുന്നില്ല. ബുധനാഴ്ച വൈകിട്ട് 4.30ന് ഈ സംഭവം ഉണ്ടാകുന്നത്. അന്ന് രാത്രി 8.30ന് അണിയറപ്രവര്‍ത്തകര്‍ ഓഫീസില്‍ വന്ന് പരാതി നല്‍കരുതെന്നും ക്ഷമാപണം നടത്താന്‍ ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടതായും പറഞ്ഞു. എനിക്ക് അത്രമാത്രമേ ആ സമയത്ത് ആവശ്യം ഉണ്ടായിരുന്നുള്ളൂ. ഒരു മനുഷ്യനോട്, പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ അത്രമാത്രം. അവര്‍ സംസാരിച്ചെങ്കിലും മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞതായാണ് അറിയാന്‍ സാധിച്ചത്. അന്ന് അവര്‍ പറഞ്ഞിരുന്നു ‘ഞങ്ങള്‍ പറയാനുള്ളത് പറഞ്ഞു, ഇനി പറയേണ്ടതും തീരുമാനിക്കേണ്ടതും ശ്രീനാഥ് ഭാസിയാണ്, അദ്ദേഹത്തിന്റെ തീരുമാനം ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ പറ്റില്ല’ എന്ന്.

ബുധനാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ വ്യാഴാഴ്ച വൈകിട്ടാണ് പൊലീസിലും വനിത കമ്മീഷനിലും പരാതി നല്‍കിയത്. രണ്ട് ദിവസത്തില്‍ പ്രതികരിക്കാതിരുന്നിട്ട് ഇത് വലിയ ചര്‍ച്ചയാകുന്നു, അദ്ദേഹത്തിന്റെ സിനിമയെ ബാധിക്കുന്നു, അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നു, കുടുംബത്തെ ബാധിക്കുന്നു എന്ന അവസ്ഥയില്‍ ഒരു ചാനലില്‍ വന്നിരുന്ന് ക്ഷമ പറയാന്‍ തയ്യാറാണെന്ന് പറയുന്നില്‍ കാര്യമില്ലല്ലോ. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. കേസ് പിന്‍വലിക്കില്ല’, അവതാരക പ്രതികരിച്ചു

വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും നടന്‍ വ്യക്തമാക്കി. പരാതിക്കാരിയോടും കൂടെയുള്ളവരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് താന്‍ എഴുന്നറ്റ് പോയത് എന്നും ആരേയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല എന്നുമാണ് ശ്രീനാഥ് ഭാസി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നത്.

AJILI ANNAJOHN :