24 വയസിലാണ് അര്‍ബുദം തേടിയെത്തുന്നത്, വീണ്ടും അത് വന്നപ്പോള്‍ കടുത്ത വേദനയും ശാരീരിക അവശതകളും കാരണം പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാന്‍ തന്നെ തീരുമാനിച്ചു, ഇനി മുന്നോട്ടുപോവില്ലെന്ന് ഉറപ്പിച്ചു. വേദനകളില്‍ നിന്നും ദൈവം തിരിച്ചുവിളിക്കട്ടെയെന്ന് എല്ലാ രാത്രികളിലും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു; തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ദാസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹന്‍ദാസ്. അര്‍ബുദത്തോട് പോരാടി അതിനെ അതിജീവിച്ച താരം ഇപ്പോഴും സിനിമകളില്‍ സജീവമാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ, തന്റെ അതിജീവനത്തെ കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍ക്കുകയാണ് മംമ്ത മോഹന്‍ദാസ്.

‘സിനിമയില്‍ തിരക്കായി, ഒട്ടേറെ മികച്ച കഥാപാത്രങ്ങളും കൈയിലിരിക്കെയാണ് അര്‍ബുദം തേടിയെത്തുന്നത്. രോഗം തിരിച്ചറിയുമ്പോള്‍ 24 വയസ്സായിരുന്നു. സമപ്രായക്കാരിലും കൂട്ടുകാര്‍ക്കുമിടയില്‍ എന്റെ രോഗവിവരം ഞെട്ടലിനൊപ്പം അത്ഭുതവുമായിരുന്നു. കൂട്ടുകാര്‍ പലപ്പോഴും മദ്യപാനമോ പുകവലിയോ ചിട്ടയല്ലാത്ത ജീവിതമോ തേടി പോകുമ്പോള്‍, എല്ലാറ്റിനോടും നോ പറഞ്ഞ്, ഡയറ്റും പതിവ് വ്യായാമവുമായി ചിട്ടയായ ജീവിതം നയിച്ച എനിക്ക് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ക്കുമതൊരു വണ്ടറായി,’

‘രോഗം ഒരു സത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡാഡിയും മമ്മിയും പതറാതെ തന്നെ നേരിട്ടു. അവര്‍ നല്‍കിയ ധൈര്യമാണ് എനിക്ക് മനോവീര്യമേകിയത്. എങ്കിലും, കീമോയും റേഡിയേഷനും അതിന്റെ പാര്‍ശ്വഫലങ്ങളും നിറഞ്ഞ ആറുമാസം അത്ര നിസ്സാരമായിരുന്നില്ല. ചികിത്സ കഴിഞ്ഞ് വൈകാതെ സിനിമയില്‍ തിരിച്ചെത്തി. അപ്പോള്‍ ചെയ്ത സിനിമയായിരുന്നു കഥ തുടരുന്നു, എന്നും മംമ്ത പറഞ്ഞു.

2014ല്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ അര്‍ബുധനം വീണ്ടും വന്നത് തന്നെ തളര്‍ത്തിയെന്ന് താരം പറഞ്ഞു. കൂടുതല്‍ ശക്തമായിരുന്നു ആ വരവ്, കടുത്ത വേദനയും ശാരീരിക അവശതകളും കാരണം പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാന്‍ തന്നെ തീരുമാനിച്ചു. 2009 ല്‍ തുടങ്ങിയ മല്ലിടല്‍ ഇനി മുന്നോട്ടുപോവില്ലെന്ന് ഉറപ്പിച്ചു. വേദനകളില്‍ നിന്നും ദൈവം തിരിച്ചുവിളിക്കട്ടെയെന്ന് എല്ലാ രാത്രികളിലും ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. അവസാനിപ്പിച്ച് ഞാന്‍ മടങ്ങിയാലെങ്കിലും മാതാപിതാക്കള്‍ക്ക് ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോ എന്നായിരുന്നു പ്രാര്‍ത്ഥനയെന്ന് മംമ്ത പറഞ്ഞു.

‘അമേരിക്കയില്‍ നിന്നുള്ള ക്ലിനിക്കല്‍ ട്രയല്‍ എന്നെ തേടിയെത്തിയത് ഒരു മിറാക്കിള്‍ ആയിരുന്നു. ഡാഡിയുടെ പ്രാര്‍ഥനയുടെ ഉത്തരമെന്നാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്. അര്‍ബുദത്തിനെതിരായ ഒരു ഗവേഷണത്തില്‍ പരീക്ഷണവസ്തുവായി ഞാനും നില്‍ക്കുകയായിരുന്നു. ഇമ്യൂണോ തെറപ്പിയെന്ന ആ ട്രയലിനായി തിരഞ്ഞെടുത്ത 22 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും അമേരിക്കന്‍ വംശജയല്ലാത്ത ഏകവ്യക്തിയും ഞാനായിരുന്നു.

ലോസ് ആഞ്ജലസില്‍ താമസിച്ചുള്ള ആ ചികിത്സ വിജയകരമായി. മരുന്ന് ഫലിച്ചു, ഓരോ ദിവസവും കീഴടക്കിക്കൊണ്ടിരുന്ന രോഗത്തിനുമേല്‍ ഞാന്‍ നടുനിവര്‍ത്തി നിന്നുതുടങ്ങി. എട്ടുവര്‍ഷമായി ആ പുതിയ ചികിത്സയിലൂടെ അര്‍ബുദത്തെ തോല്‍പിച്ച് ഞാന്‍ പിടിച്ചു നില്‍ക്കുന്നു,’ മംമ്ത പറയുന്നു. ഇന്നും ആഴ്ചയില്‍ ഒരാളെങ്കിലും ചികിത്സയെ കുറിച്ച് അറിയാനും ഉപദേശം തേടാനുമായി തന്നെ ബന്ധപ്പെടാറുണ്ട്. ഭാവിയില്‍ എന്തും നേരിടാന്‍ സജ്ജമായാണ് തന്റെ മുന്നോട്ട് പോക്കെന്നും മംമ്ത പറഞ്ഞു.

Vijayasree Vijayasree :