സ്വന്തം അമ്മയെ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തി; കനേഡിയന്‍ നടന്‍ റയാന്‍ ഗ്രാന്തമിന് പരോള്‍ ഇല്ലാത്ത ജീവപര്യന്തം

സ്വന്തം അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ കനേഡിയന്‍ നടന്‍ റയാന്‍ ഗ്രാന്തമിന് ജീവപര്യന്തം തടവു ശിക്ഷ. പരോള്‍ ഇല്ലാതെ 14 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് ബ്രിട്ടീഷ ്‌കൊളംബിയ സുപ്രീം കോടതി വിധിച്ചത്. ‘റിവര്‍ഡെയ്ല്‍’ ഷോയിലൂടെ ശ്രദ്ധേയനായ നടനാണ് റയാന്‍.

18 വര്‍ഷം പരോള്‍ ഇല്ലാതെ തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ റയാന്റെ അഭിഭാഷകര്‍ അതിനെ എതിര്‍ത്തു. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണ് എന്ന് ചൂണ്ടിക്കാട്ടി 12 വര്‍ഷമാക്കണമെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ജസ്റ്റിസ് കാത്‌ലീന്‍ കെര്‍ പരോള്‍ ഇല്ലാതെ 14 വര്‍ഷം തടവിന് ശിക്ഷിച്ചു.

2020 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാര്‍ച്ച് 31 ന് സ്വന്തം വസതിയില്‍ വച്ച് 64 കാരിയായ അമ്മ ബാര്‍ബറ വെയ്റ്റിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നില്‍ നിന്നും തലയ്ക്കാണ് വെടിയേറ്റത്. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ ശേഷം റയാന്‍ പൊലീസില്‍ കീഴടങ്ങി.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കൊല്ലാന്‍ ശ്രമിച്ചിരുന്നുന്നതായി നടന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു യൂണിവേഴ്‌സിറ്റിയില്‍ ഒരു കൂട്ട വെടിവയ്പ്പ് നടത്താനും റയാന്‍ ആലോചിച്ചിരുന്നു. 2007ലാണ് റയാന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ബാലതാരമായി എത്തിയ താരം ഡയറി ഓഫ് എ വിംബി കിഡ്, ഐ സോംബി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 24കാരനാണ് റയാന്‍.

Vijayasree Vijayasree :