ഞാൻ ദുൽഖറിനെ ഒരിക്കലും മറക്കില്ല , ആ ദിവസവും എനിക്ക് മറക്കില്ല എനിക്ക് അവനിൽ വലിയ പ്രതീക്ഷയുണ്ട്; ക്യാപ്റ്റൻ രാജു അന്ന് പറഞ്ഞത്; വീഡിയോ വൈറൽ!

മലയാളികളുടെ മാത്രമല്ല ഇപ്പോൾ തമിഴ് തെലുങ്ക് സിനിമ ആസ്വാദകരുടെയും പ്രിയങ്കരനാണ് ദുൽഖർ സൽമാൻ.മലയാളത്തിലും തെന്നിന്ത്യൻ സിനിലോകത്തും ഒരേപോലെ ആരാധകരെ സൃഷ്ടിക്കാൻ ദുൽഖറിന് ആയിട്ടുണ്ട്. അവസാനം പുറത്തിറങ്ങിയ സീതാ രാമം എന്ന ചിത്രം ഗംഭീര ഹിറ്റായതോടെ ഇന്ത്യയൊട്ടാകെയുള്ള സിനിമ പ്രേമികളുടെ ശ്രദ്ധനേടാൻ ദുൽഖറിന് ആയിട്ടുണ്ട്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ആദ്യം അറിയപ്പെട്ട ദുൽഖർ അതിവേഗമാണ് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയത് . സിനിമയിലേക്ക് ഉള്ള എൻട്രി മുതൽ കരിയറിന്റെ ഒരു ഘട്ടത്തിലും ദുൽഖറിന് പ്രത്യക്ഷ പിന്തുണയുമായി മമ്മൂട്ടി എത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എന്നിട്ടും തമിഴും തെലുങ്കിലും എന്തിന് ഏറെ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ ദുൽഖറിന് കഴിഞ്ഞു.

ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമായ ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് നാളെ റിലീസിന് എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ദുൽഖർ ഇപ്പോൾ. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സാധാരണ പ്രേക്ഷകർക്ക് അടക്കം സിനിമ കാണാനുള്ള അവസരം അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു. അങ്ങനെ ഒരുക്കിയ ഫ്രീ പ്രിവ്യു ഷോയിൽ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. നാളെ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതിനിടെ ദുൽഖറിനെ കുറിച്ച് അന്തരിച്ച നടൻ ക്യാപ്റ്റൻ രാജു ഒരിക്കെ പറഞ്ഞതാണ് ഫാൻസ്‌ ഗ്രൂപ്പുകളിൽ വൈറലാകുന്നത്. 13 വയസ് മാത്രമുള്ള കുട്ടിയായ ദുൽഖർ തന്നോട് കാണിച്ച സ്നേഹത്തെ കുറിച്ചാണ് ക്യാപ്റ്റൻ രാജു സംസാരിക്കുന്നത്.ഒരു ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്. ദുൽഖറിനെ ഒരിക്കലും മറക്കില്ലെന്നും ക്യാപ്റ്റൻ രാജു പറയുന്നുണ്ട്.’

ഞാൻ ഒരു സിനിമയുടെ ഡബ്ബിങ്ങിനായി ചെന്നൈയിൽ എത്തിയതായിരുന്നു. അത് ഒരു റംസാൻ ദിവസം ആയിരുന്നു. ഞാൻ മമ്മൂട്ടിക്ക് ആശംസകൾ നൽകാമെന്ന് കരുതി വീട്ടിലേക്ക് വിളിച്ചു. ദുൽഖറാണ് എടുത്തത് രാജു അങ്കിൾ ആണെന്ന് പറഞ്ഞു. മോളും സംസാരിച്ചു. രണ്ടുപേരോടും ഈദ് മുബാറക്ക് ഒക്കെ പറഞ്ഞു. അതുകഴിഞ്ഞ് ദുൽഖർ പറഞ്ഞു, ഇവിടെ ഉച്ചയ്ക്ക് ബിരിയാണിയാണ്. രാജു അങ്കിൾ ഞങ്ങളുടെ ഗാസ്റ്റായിട്ട് വരണം. വാപ്പയും ഉമ്മയും ഇല്ല. അപ്പോൾ ഉച്ചയ്ക്ക് ഭക്ഷണം ഞങ്ങളുടെ കൂടെ കഴിക്കാമെന്ന്. മോളും വിളിച്ചു,’

‘മമ്മൂട്ടിയും സുൽഫത്തും തരുന്ന സ്വീകരണത്തെക്കാൾ വലുതായിരുന്നു ആ കുഞ്ഞുങ്ങൾ എനിക്ക് നൽകിയ സ്വീകരണം. എത്ര വർഷങ്ങൾക്ക് മുൻപാണെന്ന് അറിയാമോ! ഞാൻ ദുൽഖറിനെ ഒരിക്കലും മറക്കുകയും ഇല്ല. ആ ദിവസവും മറക്കില്ല. എനിക്ക് അവനിൽ വലിയ പ്രതീക്ഷയുണ്ട്. ഉസ്താദ് ഹോട്ടലിലൂടെ അവൻ അത് തെളിയിച്ചല്ലോ. വാപ്പാടെയോ ഞങ്ങളുടെ ആരുടെയും സഹായം ഇല്ലാതെ തന്നെ മലയാള സിനിമയിൽ അവൻ വേരുറപ്പിച്ചു കഴിഞ്ഞു,’ ക്യാപ്റ്റൻ രാജു പറഞ്ഞു.

AJILI ANNAJOHN :