സംവിധായകന്‍ വിനയന്റെ മകന്‍ എന്നതായിരുന്നു തന്റെ ഇതുവരെയുള്ള മേല്‍വിലാസം, ഇപ്പോള്‍ താന്‍ ഒരു നടനായി മാറി; ഇനി ഒരു സംവിധായകന്റെയടുത്ത് ധൈര്യമായി ചെന്ന് അവസരം ചോദിക്കാന്‍ പറ്റുമെന്ന് വിഷ്ണു വിനയന്‍

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ പ്രിയങ്കരനാണ് വിനയന്‍. അദ്ദേഹത്തിന്റെ മകന്‍ വിഷ്ണു വിനയനും സുപരിചിതനാണ്. നീണ്ട ഇടവേളയ്ക്ക് വിനയന്റെ തിരിച്ചുവരവ് അടയളപ്പെടുത്തിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കണ്ണന്‍ കുറുപ്പ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷ്ണുവാണ് ഈ വേഷത്തിലെത്തിയത്.

ഇപ്പോഴിതാ സിനിമയെക്കുറിച്ചും സിനിമയിലേയ്ക്ക് എത്തിയതിനെക്കുറിച്ചും വിഷ്ണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. സംവിധായകന്‍ വിനയന്റെ മകന്‍ എന്നതായിരുന്നു തന്റെ ഇതുവരെയുള്ള മേല്‍വിലാസം.

ഇപ്പോള്‍ താന്‍ ഒരു നടനായി മാറി. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു കഥാപാത്രം ചെയ്തിട്ട് ഇത്രയും ശ്രദ്ധകിട്ടുന്നത്. അഭിനയം തുടരാമെന്ന് ആത്മവിശ്വാസം ഇപ്പോള്‍ വന്നു. ഇനി ഒരു സംവിധായകന്റെയടുത്ത് ധൈര്യമായി ചെന്ന് അവസരം ചോദിക്കാന്‍ പറ്റുമെന്നും, കൂടുതല്‍ ചാന്‍സ് തേടിപ്പോകാന്‍ തന്നെയാണ് ഇനി തന്റെ തീരുമാനമെന്നും വിഷ്ണു പറഞ്ഞു.

അച്ഛനെ സഹായിക്കലായിരുന്നു തന്റെ ജോലി. തിരക്കഥ ടൈപ്പ് ചെയ്യും. പിന്നീട് താന്‍ പടത്തില്‍ ഉടനീളം അച്ഛനെ അസിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. 2020 ഫെബ്രുവരിയിലാണ് നിര്‍മാതാവിനെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ചു കേള്‍പ്പിക്കുന്നതും സിനിമ ചെയ്യാമെന്ന് തീരുമാനമാവുന്നതും. അതുകഴിഞ്ഞിട്ടാണ് അച്ഛന്‍ എന്നോട് ഈ കഥാപാത്രം താന്‍ ചെയ്യണമെന്ന് പറഞ്ഞത്.

ഈ പടത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചോദിക്കാന്‍ പേടിയായിരുന്നു. മറ്റുള്ള കഥാപാത്രങ്ങളെ അപേക്ഷിച്ച് ഗ്രാഫുള്ള കഥാപാത്രമാണ് കണ്ണന്‍ കുറുപ്പ്. ഈ കഥാപാത്രത്തിന്റെ ഘടന മാറുന്നുണ്ട്. തനിക്ക് നല്ല താത്പര്യമുള്ള കഥാപാത്രമായിരുന്നു. ക്യാമറാമാന്‍ ഷാജിയേട്ടനോടൊക്കെ ചര്‍ച്ച ചെയ്താണ് ഈ തീരുമാനമെടുക്കുന്നത്. നിര്‍മാതാവിനോട് ചോദിച്ചപ്പോള്‍ അവര്‍ക്കും സമ്മതമായിരുന്നു. അങ്ങനെയാണ് താന്‍ ആ ചിത്രത്തിലേയ്ക്ക് എത്തിയത് എന്നും വിഷ്ണു പറയുന്നു.

Vijayasree Vijayasree :