നീണ്ട ഇടവേളയ്ക്ക് ശേഷം വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയെ കുറിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
”വിനയൻ സംവിധാനം ചെയ്ത പത്തൊൻമ്പതാം നൂറ്റാണ്ട് കണ്ടു. പലപ്പോഴായി ചാനലുകളിൽ വിനയന്‍റെ സിനിമകൾ എല്ലാം കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് വിനയന്‍റെ ഒരു സിനിമ തീയേറ്ററിൽ പോയി കാണുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരെയും നങ്ങേലിയേയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന ചിത്രം എന്ന നിലയിൽ ഈ സിനിമക്ക് തീർച്ചയായും പ്രാധാന്യമുണ്ട്. ചരിത്രവും ഭാവനയും ഒരു പോപ്പുലർ സിനിമക്കു വേണ്ട ചേരുവകളും പരമാവധി കല്ലുകടികളില്ലാതെ ഇണക്കിച്ചേർത്തിട്ടുമുണ്ട്.
വിനയൻ സിനിമകളെ കുറിച്ചുള്ള മുൻവിധികളെ തീർച്ചയായും മറികടക്കുന്നുണ്ട് ചിത്രം. നല്ല ഒരു തീയേറ്ററനുഭവമായിരുന്നു. ശബ്‍ദസംവിധാനവും ദൃശ്യ സംവിധാനവും മികച്ചു നിന്നു. തന്‍റെ കാഴ്ചകൾക്ക് ഇണങ്ങാത്ത തരത്തിലുള്ള ബുദ്ധിജീവി നാട്യങ്ങൾ സിനിമയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല എന്നത് സത്യസന്ധമായ ഒരു സമീപനമായി തോന്നി.
ധാർഷ്ട്യമുള്ള ആയ ചരിത്രജ്ഞാനികളുടെ വീമ്പിളക്കലുകൾ സോഷ്യൽമീഡിയയിൽ കേട്ടു മടുത്തിരിക്കുമ്പോൾ പ്രത്യേകിച്ചും. മറ്റു വിനയൻ സിനിമകളിലേതു പോലെ അതിവൈകാരികതയും അമിത നാടകീയതകളുമില്ല. സിജു വിൽസൺ മലയാള സിനിമയിൽ തീർച്ചയായും ഇനിയും തിളങ്ങും. മിതത്വമുള്ള പ്രകടനം. ആത്മാർഥതയുള്ള, കഠിനാധ്വാനത്തിന് തയ്യാറുള്ള ഒരു അഭിനേതാവെന്ന് തോന്നിപ്പിക്കുവാൻ സിജുവിന് കഴിയുന്നുണ്ട്.
ആ കോസ്റ്റ്യൂം സിജുവിന്‍റെ ശരീരത്തിൽ മനോഹരമായി ഇണങ്ങിച്ചേർന്നു നിൽക്കുന്നുണ്ട്. പല രംഗങ്ങളിലും പ്രേക്ഷകർ സൂപ്പർതാരങ്ങളുടെ പ്രത്യക്ഷപ്പെടലിൽ എന്നതു പോലെ ആവേശപൂർവ്വം കയ്യടിക്കുന്നുണ്ടായിരുന്നു. സിനിമയിൽ മലയാളികളായ നടികളിൽ ഒരാൾ പോലും ഇല്ല . താരസംഘടനകളോടും സൂപർതാരങ്ങളോടും വിധേയത്വമില്ലാതെ സൂപ്പർതാര ശാഠ്യങ്ങളോട് പൊരുതി നിൽക്കുന്ന സംവിധായകന്‍റെ ഒറ്റയാൾ പോരാട്ടമെന്ന നിലയിൽ ഈ ചിത്രം വൻവിജയം തന്നെയാണ്.
വിനയന്‍റെ ഒരഭിമുഖം കേട്ടതായിരുന്നു ഈ സിനിമ കാണാനുള്ള പ്രേരണ. ആരോടും വെല്ലുവിളിയില്ല , ആരോടും പരാതിയുമില്ല എന്ന പരിപാകം വന്ന വിനയനെ അതിൽ കേട്ടു. സിനിമാസംവിധായകനെന്ന നിലയിൽ ഒരു കളം മാറ്റലിന് തയ്യാറാകുന്നുവെന്ന സൂചനകൾ ആ അഭിമുഖത്തിലുണ്ടായിരുന്നു.
സംഭാഷണത്തിൽ ചിലയിടത്തൊക്കെ, ഇവിടെ എംടി – ഹരിഹരൻ ടീം ആയിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകുമായിരുന്നു എന്ന് അനാവശ്യമായി താരതമ്യം ചെയ്തു പോയി. മികച്ച സന്ദർഭങ്ങൾ ഉണ്ടായിരുന്നിട്ടും പഞ്ച് ഡയലോഗുകൾ തീരെ ഇല്ല എന്നു തന്നെ പറയാം.
കൊട്ടാരത്തിലെ നൃത്തരംഗവും രാജ്ഞി, സാവിത്രിക്കുട്ടി മാരുടെ costumes ഉം ഡയലോഗുകളും ഒക്കെ നേരിയ തോതിൽ ചെടിപ്പുണ്ടാക്കുന്നതായി അനുഭവപ്പെട്ടു. ഒരാവശ്യവുമില്ലാത്തിടത്ത് വള്ളുവനാടൻ ഭാഷ എന്തിനാണോ ആവോ ? എന്തായാലും തീയേറ്ററുകൾ നിറയെ ആളുണ്ട്. വേലായുധപ്പണിക്കരെയും നങ്ങേലിയെയും ചിരുകണ്ടനെയും ആരവങ്ങളോടെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു”, എസ്.ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.