ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് ജോന്‍ ലുക് ഗൊദാര്‍ദ് അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ആയ ജോന്‍ ലുക് ഗൊദാര്‍ദ്(91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നാണ് ഗൊദാര്‍ദ് വിശേഷിപ്പിക്കപ്പെടുന്നത്. സംവിധാനത്തിനൊപ്പം നടന്‍, സിനിമാ നിരൂപകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

ബ്രത്‌ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍, ടൂ ഓര്‍ ത്രീ തിംഗ്‌സ് ഐ നോ എബൗട്ട് ഹെര്‍, ആല്‍ഫാ വില്ലേ, ലാ ചിനോയിസ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. അദ്ദേഹം 45 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2021ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആജീവനാന്ത സംഭാവനയ്ക്കു നല്‍കുന്ന രാജ്യാന്തര പുരസ്‌കാരം നല്‍കി കേരളം അദ്ദേഹത്തെ ആദരിച്ചിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അണക്കെട്ടു നിര്‍മാണ പദ്ധതിയില്‍ ജോലി ചെയ്യുന്ന കാലത്ത് ഓപ്പറേഷന്‍ ബീറ്റന്‍ എന്ന ഹ്രസ്വചിത്രം നിര്‍മ്മിച്ചു. പിന്നീടും ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

ഫിലിം ക്ലബുകളുടെ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1950കളില്‍ കുറച്ചുകാലം ഒരു സിനിമാ മാസികയും നടത്തിയിരുന്നു.1960 ല്‍ പുറത്തിറങ്ങിയ ബ്രത്‌ലസ് ആണ് ആദ്യ സിനിമ. ഫ്രഞ്ച് നവതരംഗ സിനിമയിലെ നാഴികക്കല്ലുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രമാണ് ഗൊദാര്‍ദിന് വിഖ്യാതി നേടികൊടുത്തത്.

Vijayasree Vijayasree :