സുരേഷ് ഗോപിക്ക് പിന്നാലെ മലയാള സിനിമയിലെ ഏറ്റവും പ്രമുഖ താരമായ മോഹന്‍ലാലും ബി.ജെ.പി പാളയത്തിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നു. എന്നാൽ ബി ജെ പി നേതൃത്വത്തിന് പിടികൊടുക്കാൻ മോഹൻലാൽ ഇതുവരെ തയ്യാറായിട്ടില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോഹൻലാലിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുളള നീക്കം ബി ജെ പി നടത്തിയിരുന്നു. അന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചതുമാണ്. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങാൻ താത്പര്യമില്ലെന്നായിരുന്നു തന്നെ സമീപിച്ച നേതാക്കളെ മോഹൻലാൽ അറിയിച്ചത്. അന്ന് അവസാനിച്ച ചർച്ചകൾക്കാണ് ഇപ്പോൾ വീണ്ടും സജീവമാകുകയാണ്
മോഹൻലാലിനെ ബി ജെ പി പാളയത്തിലേക്ക് എത്തിക്കാൻ ചരടുവലിക്കുകയാണ് പാർട്ടി നേതൃത്വം. ബി ജെ പിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളാണ് സൂപ്പർ സ്റ്റാറിന് പാർട്ടിയിലേക്കുളള വഴിയൊരുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നേതാക്കളുടെ നീക്കം.
സുരേഷ് ഗോപിയെ ദേശീയ നേതൃത്വമാണ് പാർട്ടിയിലെത്തിച്ചത്. അതുപോലെ കേന്ദ്രനേതാക്കൾ വഴി മോഹൻലാലിനെ പാർട്ടിയിലെത്തിക്കാൻ കഴിയുമോയെന്നാണ് ബി ജെ പി നേതാക്കൾ ഇപ്പോൾ ആലോചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുളളവരുമായി നല്ല ബന്ധമാണ് താരത്തിനുളളത്. ഇത് ഉപയോഗപ്പെടുത്താനാണ് പാർട്ടിയുടെ ശ്രമം.നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോഹൻലാൽ-അമിത്ഷാ കൂടിക്കാഴ്‌ചക്ക് വഴിയൊരുങ്ങാൻ സാദ്ധ്യതയുണ്ടെന്നും ഇതിനുവേണ്ടിയുളള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ബി ജെ പി വൃത്തങ്ങൾ സൂചന നൽകുന്നു. കേരളത്തിലോ ചെന്നൈയിലോ വച്ച് മോഹൻലാൽ-അമിത്ഷാ കൂടിക്കാഴ്‌ച നടന്നേക്കാം എന്നാണ് ഇവർ പറയുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി അമിത്ഷാ എത്തും. ഈ സമയത്ത് താരത്തിന്റെ കൂടി സൗകര്യം പരിഗണിച്ചാകും ചർച്ചയുടെ കാര്യത്തിൽ തീരുമാനമുണ്ടാവുക.
മോഹൻലാലിനെ പോലെ ജനസ്വാധീനമുളള ഒരാൾ പാർട്ടിയിൽ വന്നാൽ മാത്രമേ കാര്യമുളളൂവെന്നാണ് വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം.ഇന്ത്യയിലെ മൂല്യമേറിയ താരങ്ങളിലൊരാളായ മോഹൻലാലിനെ തങ്ങളുടെ ക്യാമ്പിലേക്ക് എത്തിച്ചാൽ അത് ദക്ഷിണേന്ത്യയിൽ തന്നെ വൻ ചലനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് ബി ജെ പി നേതാക്കൾ കരുതുന്നത്. പക്ഷേ, പാർട്ടിയ്‌ക്ക് താത്പര്യമുണ്ടെങ്കിലും സൂപ്പർസ്റ്റാറിന് മനംമാറ്റമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
2019ൽ താരം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾ ഫാൻസ് അസോസിയേഷൻ പ്രവർത്തകരടക്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
.മോഹൻലാൽ 2019ൽ പറഞ്ഞത് ഇങ്ങനെയായിരുന്നു രാഷ്ട്രീയമല്ല എന്റെ വഴി. എക്കാലവും ഒരു അഭിനേതാവായി തുടരാനാണ് താത്പര്യം. അഭിനയ ജീവിതത്തിലുളള സ്വാതന്ത്ര്യം ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാൽ, രാഷ്ട്രീയത്തിൽ ഒരുപാട് പേർ നിങ്ങളെ ആശ്രയിക്കും. അതൊട്ടും എളുപ്പമല്ല താനും . എനിക്ക് ഒരുപാടൊന്നും അറിയാവുന്ന വിഷയവുമല്ല രാഷ്ട്രീയം. അതിനാൽ തന്നെ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് എത്തണമെന്ന താത്പര്യമില്ല. ഏതായലും വീണ്ടും മോഹൻലാൽ രാഷ്ട്രീയത്തിലേക്ക് എന്നുള്ള ചർച്ചകൾക്ക് ചൂട് പിടിക്കുകയാണ്.