നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിനെ സഹായികള്‍ നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഗോവയിലെ ക്ലബില്‍ വെച്ചാണ് മരണത്തിന് മണിക്കൂറുകള്‍ മുമ്പ് ഇവര്‍ക്ക് സഹായികള്‍ മയക്കുമരുന്ന് നല്‍കിയത്. പാനീയത്തില്‍ കലര്‍ത്തി നല്‍കിയത് മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനാണ് എന്നാണ് വിവരം.
സൊനാലി നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത റെസ്‌റ്റോറന്റിന്റെ ശുചിമുറിയില്‍ നിന്ന് ഈ ലഹരിമരുന്നിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ശരീരത്തില്‍ നിയന്ത്രണം പോലും നഷ്ടമാകും. വലിയ പ്രശ്‌നങ്ങള്‍ സംഭവിക്കാം. മെത്ത് എന്നറിയപ്പെടുന്ന ഈ ലഹരിമരുന്നിന്റെ ഉപയോഗം കിഡ്‌നിയെയും തലച്ചോറിനെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കും.
സൊനാലിയുടെ അറസ്റ്റിലായ സഹായികള്‍, സുധീര്‍ സംഗ്വാന്‍, സുഖ്വിന്ദര്‍ വസി, എന്നിവര്‍ക്ക് മെത്ത് എത്തിച്ച് കൊടുത്തതാണ്. ദത്താപ്രസാദ് ഗാവോങ്കര്‍, റസ്‌റ്റോറന്റ് ഉടമ എഡ്വിന്‍ ന്യൂണ്‍സ്, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുധീറും സുഖ്വീന്ദറും പാനീയത്തില്‍ പൊടി കലര്‍ത്തുന്നതും അത് സൊനാലിയെ കൊണ്ട് നിര്‍ബന്ധിച്ച് കുടുപ്പിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
അവശയായ സൊനാലിയെ അവര്‍ താമസിച്ച ഹോട്ടലിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പ് നടി മരിച്ചിരുന്നു. അതേസമയം സുധീര്‍ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുമ്പോള്‍ അത് തടയാന്‍ സൊനാലി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബലം പ്രയോഗിച്ച് കുടിപ്പിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ ഇവര്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സുധീറിനെയും സുഖ്വീന്ദറിനെയും കേസിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചത് സൊനാലിയുടെ സഹോദരനാണ്. ഇവര്‍ രണ്ടുപേരുമാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് സൊനാലിയുടെ സഹോദരന്‍ റിങ്കു ആരോപിച്ചിരുന്നു.
1.5 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ പാനീയത്തില്‍ കലര്‍ത്തിയതെന്നാണ് സുധീര്‍ പോലീസിനോട് പറഞ്ഞു. ഇവരുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ട്. ക്ലബ് ഉടമയെയും മയക്കുമരുന്ന് നല്‍കിയ ആളെയുമെല്ലാം ഗോവ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാത്ത് റൂമില്‍ നിന്നാണ് പോലീസ് സംഘം മയക്കുമരുന്ന് പിടിച്ചെടുത്തത്. സാമ്പത്തിക താല്‍പര്യങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന.