ബോളിവുഡിന്റേയും രാഹുല്‍ ഗാന്ധിയുടേയും അവസ്ഥ ഒരുപോലെയാണ്, ബോളിവുഡിന്റെ ഈ അവസ്ഥയ്ക്ക് കാരണം സുശാന്ത് സിങ്ങിന്റെ മരണം മുതല്‍ ബോയ്‌കോട്ട് ക്യാംപെയ്ന്‍ വരെ; പ്രതികരണവുമായി സ്വര ഭാസ്‌കര്‍

കഴിഞ്ഞ ഒരുപാട് നാളുകളായി ബോളിവുഡ് ചിത്രങ്ങളുടെ പരാജയമാണ് നമ്മള്‍ കണ്ടുവരുന്നത്. വമ്പന്‍ ബജറ്റില്‍ പുറത്തെത്താറുളള ചിത്രങ്ങളെല്ലാം തന്നെ പരാജയം നേരിടുകയാണ്. ഇപ്പോഴിതാ ബോളിവുഡിന്റെ ഈ പരാജയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി സ്വര ഭാസ്‌കര്‍.

സുശാന്ത് സിങ്ങിന്റെ മരണം മുതല്‍ ബോയ്‌കോട്ട് ക്യാംപെയ്ന്‍ വരെ ബോളിവുഡിന്റെ ഈ അവസ്ഥയ്ക്ക് പിന്നില്‍ കാരണമായി സ്വര പറയുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്‍ഡസ്ട്രിയെ രാഹുല്‍ ഗാന്ധിയുമായും നടി താരതമ്യം ചെയ്തിട്ടുണ്ട്. സുശാന്ത് സിങ്ങിന്റെ മരണം ബോളിവുഡിന് പ്രേക്ഷകര്‍ക്കിടയില്‍ ചീത്തപ്പേര് ഉണ്ടാക്കിയതായി നടി അഭിപ്രായപ്പെട്ടു.

അത് മൂലം മദ്യത്തിന്റെയും മയക്കയുമരുന്നിന്റെയും കേന്ദ്രമായി മുദ്രകുത്തപ്പെട്ടു. ഇത് പ്രേക്ഷകരെ ഇന്‍ഡസ്ട്രിയില്‍ നിന്നും അകറ്റിയെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു.

ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’, തപ്‌സി പന്നുവിന്റെ ‘ദോബാരാ’, അക്ഷയ് കുമാറിന്റെ ‘രക്ഷാ ബന്ധന്‍’ തുടങ്ങിയ സിനിമകള്‍ ട്വിറ്ററില്‍ ബഹിഷ്‌കരണ ക്യാംപെയ്‌നുകള്‍ക്ക് ഇരയാവുകയും തിയേറ്ററുകളില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ലൈഗര്‍, പത്താന്‍ തുടങ്ങിയ വരാനിരിക്കുന്ന സിനിമകളും ഇതേ വെല്ലുവിളികള്‍ നേരിടുന്നു എന്നും നടി അഭിപ്രായപ്പെട്ടു.

ബോളിവുഡിന്റേയും രാഹുല്‍ ഗാന്ധിയുടേയും അവസ്ഥ ഒരുപോലെയാണെന്നും നടി പറഞ്ഞു. ‘എല്ലാവരും അദ്ദേഹത്തെ പപ്പു എന്ന് വിളിക്കും. ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്, തികഞ്ഞ ബുദ്ധിമാനും വാചാലനുമായ വ്യക്തിയാണ് അദ്ദേഹം. ബോളിവുഡിനും ഈ ‘പപ്പുഫിക്കേഷന്‍’ സംഭവിച്ചു’ സ്വര കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :