ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിനു തടയിടാന്‍ വേണ്ടി?; റിപ്പോര്‍ട്ടുകള്‍ പറയുന്നതിങ്ങനെ

നടിയെ ആക്രമിച്ച കേസില്‍ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിനു തടയിടാന്‍ വേണ്ടിയാണ് എന്ന സംശയം ബലപ്പെടുത്തുന്നതായി വാര്‍ത്തകള്‍. പെട്ടെന്നുള്ള ദിലീപിന്റെ നീക്കത്തിന് പിന്നില്‍ ഇതാണ് എന്നാണ് െ്രെകംബ്രാഞ്ച് വിലയിരുത്തല്‍ എന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍.

ദൃശ്യത്തിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണം നടത്തി ദൃശ്യം പുറത്തുപോയിട്ടുണ്ടോ എന്നതില്‍ ഉറപ്പുവരുത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. ദൃശ്യം ചോര്‍ന്നിട്ടുണ്ട് എങ്കില്‍ അത് തന്റെ ജീവിതത്തിന് തന്നെ ഭീഷണിയാണ് എന്നാണ് അതിജീവിത ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഈ ഹര്‍ജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കുകയാണ്. അതിനിടയിലായിരുന്നു തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ടു ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമാകും ഹൈക്കോടതി വിധി പറയാനുള്ള സാധ്യത എന്നാണ് വിലയിരുത്തല്‍.

അതേസമയം, വിചാരണകോടതി ജഡ്ജിയ്‌ക്കെതിരേ അതിജീവിതയും പ്രോസിക്യൂഷനും നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ ഹൈക്കോടതിയ്ക്കു അതൃപ്തിയുണ്ട്. കേസില്‍ തുടരന്വേഷണത്തിന് എതിര്‍പ്പില്ല എങ്കിലും വിചാരണയെ ബാധിക്കാതെ സമയബന്ധിതമായി പൂര്‍ത്തികരിക്കണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെടുന്നത്.

അതേസമയം ദൃശ്യങ്ങളുടെ ഹാഷ്‌വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണം മുന്നോട്ട് പോയിട്ടില്ല. വിഷയത്തില്‍ ഇനി കോടതി നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ടുപോയാല്‍ മതി എന്നാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം. സുപ്രീംകോടതിയില്‍ ദിലീപിനു തിരിച്ചടിയുണ്ടാകും എന്നും തുടരന്വേഷണം സുപ്രീംകോടതി തടയാന്‍ സാധ്യതയില്ല എന്നുമാണ് െ്രെകംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.

നേരത്തെ തന്നെ തുടരന്വേഷണം തടയാനാവില്ല എന്ന് നിര്‍ദ്ദേശിച്ചുള്ള നിരവധി വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. സ്ത്രീപീഡനക്കേസുകളില്‍ പൊതുവെ ശക്തമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ച് വരുന്നത്. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കല്‍ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇനി പുതിയ ബെഞ്ചാവും കേസ് പരിഗണിക്കുക.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ നിയമോപദേശപ്രകാരം ആണ് ദിലീപ് പരമോന്നത കോടതിയില്‍ നീക്കം നടത്തുന്നത്. അഥവാ ഹര്‍ജി സുപ്രീംകോടതി തള്ളിയാല്‍ കേസ് സിബിഐ അന്വേഷിക്കണം എന്ന പഴയ ആവശ്യം വീണ്ടും ദിലീപ് ഉന്നയിച്ചേക്കാം. അതിജീവിതയുടെയും മുന്‍ഭാര്യയുടെയും അടുത്ത സുഹൃത്തായ ഉന്നത പോലീസ് ഓഫീസറാണ് തന്നെ ഈ കേസില്‍ കുടുക്കിയത് എന്നാണ് ദിലീപ് പറയുന്നത്.

ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡി ജി പി റാങ്കിലാണ്. അതിനാല്‍, നിഷ്പക്ഷ അന്വേഷണം സാധിക്കില്ല എന്ന വാദമായിരിക്കും ദിലീപ് കോടതിയില്‍ ഉന്നയിക്കുക. ഈ വാദം ദിലീപ് കോടതിയില്‍ തെളിയിക്കേണ്ടി വരും. പ്രോസിക്യൂഷനും അതിജീവിതയും തന്നേയും തന്റെ അഭിഭാഷകരേയും വിചാരണ കോടതി ജഡ്ജിയേയും നിരന്തരം ആക്ഷേപിക്കുന്നു എന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്.

തങ്ങള്‍ക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നത് എന്നും ദിലീപ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണകോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ദിലീപ് സുപ്രീംകോടതിയോട് ആവഷ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന് ദിലീപ് പറയുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണം എന്ന ആവശ്യം തള്ളി. ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക കെ അജിതയാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ അപേക്ഷ തള്ളിക്കൊണ്ടുള്ള അറിയിപ്പ് നല്‍കി. ആവശ്യം തള്ളാനുള്ള കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല.നേരത്തെ നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. സിബിഐ കോടതി മൂന്നില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കേസ് മാറ്റാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു.

കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഉത്തരവിന്റെ നിയമ സാധുതയും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്.

Vijayasree Vijayasree :