നിരവധി പരാതികള്‍…, ഇനി പാടരുതെന്ന് പറഞ്ഞ് എഴുതി ഒപ്പിട്ട് വാങ്ങി പോലീസ്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഗായകനാണ് ബംഗ്ലാദേശ് സ്വദേശിയായ ഹീറോ ആലം. രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സും 1.5 ദശലക്ഷം യൂട്യൂബ് സബ്‌സ്‌െ്രെകബേര്‍സും ആലമിനുണ്ട്. എന്നിരിക്കെ തന്നെ ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചുട്ടുള്ളത്. ഒടുവില്‍ ഇപ്പോഴിതാ ഗായകനോട് ഇനി പാട്ട് പാടരുതെന്ന് നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

നോബല്‍ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റെയും ക്ലാസിക് ഗാനങ്ങള്‍ പാടിയതിന് ആലമിനെതിരെ നിരവധിയാളുകള്‍ ആണ് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗാനങ്ങള്‍ അവതരിപ്പിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും ആലം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഒരു ഗായകനാകാന്‍ താന്‍ യോഗ്യനല്ലെന്നും ഇനി പാടില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയെന്നും ആലം പറയുന്നു.

‘രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നും പൊലീസ് പിടിച്ചുകൊണ്ടുപോയി. എട്ടു മണിക്കൂറോളം കസ്റ്റഡിയില്‍ വച്ചു. എന്തുകൊണ്ടാണ് ഞാന്‍ രബീന്ദ്ര, നസ്‌റുല്‍ ഗാനങ്ങള്‍ പാടുന്നത് എന്ന് അവര്‍ ചോദിച്ചു. ബംഗ്ലാദേശില്‍ സ്വാതന്ത്ര്യത്തോടെ പാടാന്‍ പോലും കഴിയുന്നില്ല’ എന്നും ആലം പറഞ്ഞു.

എന്നാല്‍ സംഭവത്തെക്കുറിച്ച് ധാക്ക പൊലീസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അനുവാദം ഇല്ലാത്ത ഗാനങ്ങള്‍ പാടിയതിനും മ്യൂസിക്ക് വീഡിയോകളില്‍ അനുവാദമില്ലാതെ പൊലീസ് യൂണിഫോം ഉപയോഗിച്ചതിനും ആലം ക്ഷമാപണം നടത്തിയതായി പൊലീസ് അറിയിച്ചു.

‘ആലമിനെതിരെ നിരവധി പരാതികള്‍ ലഭിച്ചു. ഇങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി മാത്രം ആലം പലതും ചെയ്യുന്നുണ്ട്. പേര് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല’ എന്നും ധാക്ക പൊലീസ് പറഞ്ഞു. അതേസമയം പൊലീസ് നടപടിക്കെതിരെ ആലത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ അവകാശങ്ങള്‍ക്ക് മുകളിലുള്ള കടന്നുകയറ്റമാണിതെന്ന് ആരോപണം ഉയരുന്നുണ്ട്.

Vijayasree Vijayasree :