മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് സ്നേഹയും ശ്രീകുമാറും. ജീവിതത്തിലും ഇവർ ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷമേകിയ ഒന്നായിരുന്നു. വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് ഇരുവരും. ശ്രീകുമാർ ‘ചക്കപ്പഴം’ പരമ്പരയിലും സ്നേഹ ‘മറിമായ’ത്തിലുമാണ് അഭിനയിക്കുന്നത്.
മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ഇരുവരും ജനപ്രീതി നേടുന്നത് . 2019 ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. പിന്നീട് കുടുംബത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി അശ്വതി ശ്രീകാന്ത് അവതാരകയായിട്ടെത്തുന്ന പരിപാടിയില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.
കളിയല്ല കല്യാണം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചൊക്കെയാണ് ചോദിക്കാറുള്ളത്. തങ്ങളുടെ വിവാഹം പെട്ടെന്ന് പ്ലാന്‍ ചെയ്ത് നടത്തിയതാണെന്നാണ് സ്‌നേഹയും ശ്രീകുമാറും പറയുന്നത്. മാത്രമല്ല കൂട്ടുകാരനില്‍ നിന്നും പറ്റിക്കപ്പെട്ടതിനെ കുറിച്ചും താരങ്ങള്‍ പറയുന്നു.
കല്യാണം രജിസ്റ്റര്‍ മ്യാരേജായി നടത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷേ പെട്ടെന്നാണ് വീട്ടുകാരുടെ ആഗ്രഹം പറഞ്ഞത്. അമ്പലത്തില്‍ വച്ച് താലിക്കെട്ട് നടത്തി, ചെറിയൊരു സദ്യയൊക്കെ നടത്താമെന്ന് പറഞ്ഞു. തലേദിവസം വരെ മറിമായത്തിന്റെ ഷൂട്ടിങ്ങ് നടത്തിയതിന് ശേഷമാണ് താന്‍ വിവാഹത്തിന് വേണ്ടി വന്നതെന്നാണ് സ്‌നേഹ പറയുന്നത്. വിവാഹത്തിന്റെ തലേന്ന് രാത്രി പോയി സാരി വാങ്ങി, അന്ന് രാത്രി തന്നെ ബ്ലൗസ് തയിച്ചിട്ടാണ് പിറ്റേന്ന് കല്യാണത്തിന് വന്നത്.
200 പേര്‍ പങ്കെടുക്കുന്ന വിവാഹമാണ് തീരുമാനിച്ചത്. ഞങ്ങള്‍ വിളിച്ചിരുന്നില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരും വിവാഹത്തിനെത്തി. പലരും ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു. പക്ഷേ കല്യാണം ലളിതമാക്കാനായി ആരെയും കാര്യമായി വിളിച്ചില്ല. എങ്കിലും അവര്‍ അറിഞ്ഞെത്തി. വന്നവര്‍ക്കെല്ലാം സദ്യ കൊടുത്ത് തന്നെയാണ് വിട്ടത്. രണ്ടാമതും ചോറൊക്കെ കൊണ്ട് വരുന്ന അവസ്ഥയും ഉണ്ടായി. ഉള്ളത് കൊണ്ട് ഓണം പോലെയാക്കിയതായി സ്‌നേഹ പറയുന്നു.
താരങ്ങളെ കുറിച്ചുള്ള രസകരമായ കാര്യങ്ങളും അശ്വതി ചോദിച്ചിരുന്നു. സങ്കടം ഒട്ടും അടക്കിപ്പിടിക്കാന്‍ പറ്റാത്തതും പെട്ടെന്ന് പിണങ്ങുന്നതും സ്‌നേഹയാണ്. അതേ സമയം ഒരു കാറ് വാങ്ങി പറ്റിക്കപ്പെട്ടതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. വലിയൊരു കാറ് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് മതിയെന്ന് കരുതി. അധികം ഓടിക്കാത്ത കാറാവും നല്ലതെന്ന് വിചാരിച്ചത് കൊണ്ട് സുഹൃത്തുക്കളുടെ അടുത്ത് നിന്ന് തന്നെ വാങ്ങിക്കാമെന്ന് തീരുമാനിച്ചു.
അങ്ങനെ ഒരു സുഹൃത്തിന്റെ അടുത്ത് നിന്നും ബിഎംഡബ്ല്യൂ കാര്‍ വാങ്ങി. അതില്‍ കുറേ പണിയൊക്കെ എടുപ്പിച്ചു. ആ വഴി തന്നെ ഒന്നരലക്ഷം രൂപ ചെലവായി. അതിന്റെ ബുക്കും പേപ്പറും ശ്രീയുടെ പേരിലേക്ക് മാറ്റാന്‍ വേണ്ടി നോക്കുമ്പോഴാണ് ഡല്‍ഹിയില്‍ ബ്ലാക്ക് മാര്‍ക്കില്‍ കിടക്കുന്ന വണ്ടിയാണിത്.
ഒടുവില്‍ അയാള്‍ വന്ന് വണ്ട് കൊണ്ട് പോയി. ചുരുക്കം പറഞ്ഞാല്‍ വണ്ടിയും പോയി കാശും പോയി. ബ്ലാക്ക് മാര്‍ക്കില്‍പെട്ട് അറസ്റ്റ് ചെയ്യാത്തത് മാത്രം ഭാഗ്യം. അടുത്ത സുഹൃത്തുക്കളില്‍ നിന്നും ഇങ്ങനൊരു ചതി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീകുമാറും പറയുന്നു.