എന്‍ജോയ് എഞ്ചാമി എന്ന ഗാനം നിര്‍മിച്ചതുകൂടാതെ സംഗീതസംവിധാനം നിര്‍വഹിച്ചതും താനാണ്.., ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും താനും തുല്യമായി പങ്കിടുന്നു; അറിവിന് മറുപടിയുമായി സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു എന്‍ജോയ് എഞ്ചാമി. ഇന്ത്യയ്ക്ക് പുറത്ത് പോലും നിരവധി പേര്‍ ആസ്വദിച്ചഗാനങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. ഗാനത്തിന്റെ അവകാശത്തെ ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം നടക്കുന്നത്.

എന്‍ജോയ് എഞ്ചാമി’ എന്ന ഗാനം എഴുതുന്നതിന് തന്നെ ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ലായെന്നും ‘എന്‍ജോയ് എഞ്ചാമി’ തേയിലത്തോട്ടത്തില്‍ അടിമകളായിരുന്ന തന്റെ പൂര്‍വികരുടെ ചരിത്രമല്ലാതാകുന്നില്ലെന്നും റാപ്പര്‍ അറിവ് പറഞ്ഞിരുന്നു. ചെന്നൈയില്‍ കഴിഞ്ഞയാഴ്ച തുടങ്ങിയ ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമായി ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും ‘എന്‍ജോയ് എഞ്ചാമി’ പ്രകടമുണ്ടായിരുന്നു.

ഇവര്‍ക്കൊപ്പം ഗായകനായ അറിവ് ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറിവ് ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടത്. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍.

എന്‍ജോയ് എഞ്ചാമി എന്ന ഗാനം നിര്‍മിച്ചതുകൂടാതെ സംഗീതസംവിധാനം നിര്‍വഹിച്ചതും താനാണെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഈ ഗാനം അറേഞ്ച് ചെയ്തതും പ്രോഗ്രാം ചെയ്തതും റെക്കോര്‍ഡ് ചെയ്തതും താനാണ്. ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും താനും തുല്യമായി പങ്കിടുന്നു എന്നും സന്തോഷ് നാരായണന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

‘2020ലാണ് നമ്മുടെ വേരുകളെ പ്രകീര്‍ത്തിക്കുന്നതും പ്രകൃതിയെ ആഘോഷിക്കുന്നതുമായ ഒരു തമിഴ് ഗാനത്തിന്റെ ആശയവുമായി ധീ വന്നത്. ഞാന്‍ പിന്നീട് ഈ ഗാനം സംഗീത സംവിധാനം ചെയ്യുകയും അറേഞ്ചും പ്രോഗ്രാമും റെക്കോര്‍ഡും ചെയ്യുകയും ഒപ്പം പാടുകയും ചെയ്തു. സ്വതന്ത്ര സംഗീത മേഖലയില്‍ പലര്‍ക്കും ഇതിനകം അറിയാവുന്നതുപോലെ, മുകളില്‍ പറഞ്ഞ എന്റെ സൃഷ്ടിയെ ആഗോളതലത്തില്‍ ഞാന്‍ നിര്‍മ്മിച്ചതായാണ് അറിയപ്പെടുന്നത്.

ഏതെങ്കിലും ഒരു കലാകാരന്‍ എന്‍ജോയ് എഞ്ചാമിയില്‍ പാടുന്നതിലപ്പുറം ഓരോരുത്തരും അവരുടെ ഭാഗം കോകംപോസ് ചെയ്യുകയോ അവരുടെ ഭാഗങ്ങളുടെ വരികള്‍ എഴുതുകയോ ചെയ്യാമെന്നും ഞങ്ങള്‍ തീരുമാനിച്ചു.’ ‘ധീയും അറിവും പാട്ട് പാടാന്‍ സമ്മതിച്ചപ്പോള്‍, ഇരുവരും സര്‍ഗാത്മക പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്നു. അറിവ് വരികള്‍ എഴുതാനും ധീ അവളുടെ പല വരികളുടെയും ട്യൂണുകള്‍ കോകംപോസ് ചെയ്യാനും സമ്മതിച്ചു. ബാക്കി രാഗം ചിട്ടപ്പെടുത്തിയതും അറിവിന്റെ ഭാഗങ്ങളുടെ ഈണം ഒരുക്കിയതും ഞാനാണ്.’

‘സംവിധായകന്‍ മണികണ്ഠനോട് ഞങ്ങളുടെ ടീം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ‘കടൈസി വിവസായി’ എന്ന സിനിമയില്‍ നിന്നുമുള്ള പ്രചോദനം ആണ് എന്‍ജോയ് എന്‍ജാമിയുടെ അടിസ്ഥാനം. പാട്ടുകളിലെ ഒപ്പാരി വരികള്‍ ആരക്കോണത്തും പരിസര ഗ്രാമങ്ങളിലുമുള്ള പാട്ടികളുടെയും താത്താമാരുടെയും സംഭാവനയാണ്. അവരുടെ രചനയെ ബഹുമാനിക്കാന്‍ മനസ്സുവെച്ചതിന് അറിവിന് നന്ദി. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പരമ്പരാഗത ഒപ്പാരികളില്‍ ഒന്നാണ് പന്തലുല പാവക്ക.’

‘ഈ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും ഞാനും തുല്യമായി പങ്കിടുന്നു എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ നിയന്ത്രണത്തിലുള്ള എല്ലാ പ്ലാറ്റ്‌ഫോമുകളിലും മുന്‍വിധികളില്ലാതെ ഞാന്‍ ആര്‍ട്ടിസ്റ്റുകളായ അറിവിന്റെയും ധീയുടെയും ഒപ്പം നിന്ന് അവരെ അംഗീകരിച്ചിരുന്നു. പാട്ടിന്റെ ഓഡിയോ ലോഞ്ചിലെ അറിവിനെക്കുറിച്ചുള്ള എന്റെ പ്രസംഗം അതിന് തെളിവാണ്.’

ഇനി 2022 ല്‍ ചെസ് ഒളിമ്പ്യാഡില്‍ നടന്ന ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും എന്‍ജോയ് എന്‍ജാമി പ്രകടനവുമായി ബന്ധപ്പെട്ട് പറയാം. അന്ന് രാജ്യത്തിന് പുറത്തായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനായില്ലെന്നാണ് സംഘാടകരെ അറിവ് അറിയിച്ചിരുന്നത്. അന്ന് അറിവിന്റെ സാന്നിധ്യമില്ലാത്തത് ഒരു നഷ്ടം തന്നെയായിരുന്നു. എന്നാല്‍ അറിവിന്റെ റെക്കോര്‍ഡിങ്ങ് പെര്‍ഫോമന്‍സില്‍ നിലനിര്‍ത്തിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകാന്‍ ഞാന്‍ എല്ലായ്‌പ്പോഴും എന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്. എന്റെ വ്യക്തിജീവിതവും കലയും അതിന് തെളിവാണെന്നും സന്തോഷ് നാരായണന്‍ പറഞ്ഞു.

Vijayasree Vijayasree :