അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ് സുപ്രീം കോടതിയിലേയ്ക്ക്…!; മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് കേസിലെ എട്ടാം പ്രതി ദിലീപ്. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.

തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്ക് എതിരെ മാത്രമല്ല, തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്ക് എതിരെയും മാധ്യമ വിചാരണ നടക്കുന്നു. തുടര്‍ അന്വേഷണത്തിന്റെ സമയത്ത് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകള്‍ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകര്‍ക്ക് എതിരെയും അതിജീവിത ഹര്‍ജികള്‍ ഫയല്‍ ചെയ്തതതായും ദിലീപ് ആരോപിക്കുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് അതിജീവിത നല്‍കിയ അഭിമുഖത്തെയും ദിലീപ് വിമര്‍ശിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ എങ്ങനെ അഭിമുഖം നല്‍കാനാകും. അതിജീവിതയ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ എത്തി വാദിക്കുന്ന അഭിഭാഷകനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി നിയമിച്ചതായും അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആകും ദിലീപിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക എന്നാണ് സൂചന.

അതേസമയം, കേസില്‍ വിചാരണ നടപടികളില്‍ പങ്കെടുക്കണം എന്നുള്ള അതിജീവിതയുടെ ആവശ്യം അവകാശമാണ് എന്ന് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. പ്രമുഖ മാധ്യമത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് കോടതി നടപടികളില്‍ പങ്കെടുക്കണമെന്നും രേഖകളുടെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത വിചാരണ കോടതിയെ സമീപിച്ചത്.

പ്രിയദര്‍ശന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. നിയന്ത്രിതമായ അധികാരമെന്നോ പ്രോസിക്യൂഷന് തൊട്ടുതാഴെയുള്ള അധികാരമെന്നോ എന്നുള്ള ഗണത്തില്‍ അല്ല നമ്മള്‍ കണക്കാക്കേണ്ടത്. കാരണം അതിജീവിതക്ക് ഇത് ഒരു ഇന്‍ഡിപെന്‍ഡന്റ് റൈറ്റ് ആണ് സുപ്രീംകോടതി കൊടുത്തിരിക്കുന്നത്. കാരണം നമുക്കറിയാം ഒരുപാട് മാറ്റങ്ങള്‍ നിയമരംഗത്ത് ഉണ്ടായിട്ടുണ്ട്.പ്രത്യേകിച്ച് ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ഒരുപാട് മാറ്റങ്ങള്‍ നിയമരംഗത്ത് ഉണ്ടായിട്ടുള്ളത്.

പുതിയ നിയമം തന്നെ ഉണ്ടായിട്ടുണ്ട്. കുട്ടികളുടേയും സ്ത്രീകളുടേയും സംരക്ഷണത്തിന് പോക്‌സോ ആക്ട് എന്ന് പറയുന്ന നിയമം ഉണ്ടായി. ആ നിയമത്തില്‍ പ്രിസംഷന്‍ തിരിച്ചാണ് കാരണം പ്രോസിക്യൂഷന് അനുകൂലമായിട്ടുള്ള പ്രിസംഷനാണ് ആ നിയമത്തിലുണ്ടായിരിക്കുന്നത്. അതുപോലെ തന്നെ കാതലായ മാറ്റം 376 ഉണ്ടായിട്ടുണ്ട്. അട്രോസിറ്റീസ് ഇന്‍ ഷെഡ്യൂള്‍ഡ് െ്രെടബ്‌സ് ആന്റ് കാസ്റ്റില്‍ ഇതുപോലെ തന്നെ വിക്ടിമിന് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനൊപ്പം പാര്‍ട്ടിസിപ്പേറ്റ് ചെയ്യാനും എന്റൈര്‍ പ്രൊസീഡിംഗ്‌സ് വീഡിയോ റെക്കോഡ് ചെയ്യണം എന്ന് ആവശ്യപ്പെടാനും ട്രയല്‍ മാത്രമല്ല ഇന്‍വെസ്റ്റിഗേഷന്‍സ് പ്രോസസ് പോലും വീഡിയോ റെക്കോഡ് ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള പ്രത്യേക നിയമം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

Vijayasree Vijayasree :