കേസ് തള്ളുമെന്ന് സരിതാ എസ് നായര്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു, ബാലഭാസ്‌ക്കറിന്റെ ഫോണ്‍ പരിശോധിക്കാനോ പ്രധാന സാക്ഷികളെ പോലും ചോദ്യം ചെയ്യാനോ സിബിഐ തയ്യാറായില്ല, തുടക്കം മുതല്‍ അട്ടിമറി ശ്രമങ്ങള്‍..,കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി വന്നിരുന്നു. ഇപ്പോഴിതാ ഈ വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി. അപകടം ഉണ്ടാക്കിയത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല, അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും ആരോപിച്ചു. ബാലഭാസ്‌ക്കറിന്റെ ഫോണ്‍ പരിശോധിക്കാനോ പ്രധാന സാക്ഷികളെ പോലും ചോദ്യം ചെയ്യാനോ സിബിഐ തയ്യാറായില്ല. പണമിടപാടുകളിലും കാര്യമായ പരിശോധനകള്‍ നടന്നില്ല.

വിഷ്ണു എന്നയാള്‍ ബാലഭാസ്‌ക്കറില്‍ നിന്നും 50 ലക്ഷം രൂപ കടം വാങ്ങിയതായി സിബിഐ ഡിവൈഎസ്പി പറഞ്ഞിരുന്നുവെന്നും ഉണ്ണി പറഞ്ഞു. ഡിആര്‍ഐ ബാലഭാസ്‌ക്കറിന്റെ ഫോണ്‍ പിടിച്ചെടുത്ത സമയത്ത എല്ലാ രേഖകളും മായ്ച്ചിരുന്നു. രേഖകള്‍ മായ്ച്ചാലും കണ്ടുപിടിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ഉണ്ട്.

കേസ് തള്ളുമെന്ന് സരിതാ എസ് നായര്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി മറ്റൊരു അന്വേഷണ സംഘത്തെ വെക്കണമെന്നും അന്വേഷണം അട്ടിമറിക്കാന്‍ പ്രകാശ് തമ്പി ശ്രമിച്ചെന്നും ഉണ്ണി പറഞ്ഞു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണിയും അമ്മ ശാന്തകുമാരിയും കലാഭവന്‍ സോബിയുമാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്‌കറിന്റെ ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ബാലഭാസ്‌ക്കറിന്റേത് അപകടമരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയതെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ മറുപടി.

Vijayasree Vijayasree :