‘ശവം ദഹിപ്പിച്ചിട്ടുണ്ട്, ഒരു ശവദാഹത്തിന് എത്ര സമയം, എത്ര വിറക് വേണം എന്നതിനെ കുറിച്ചും കൃത്യമായ ധാരണയുണ്ട്,; അഭിനയ വഴിയെ കുറിച്ചുള്ള തുറന്നുപറച്ചിലുമായി സുരഭി ലക്ഷ്മി!

മലയാളികളുടെ ഇടയിൽ പച്ചയായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് സുരഭി ലക്ഷ്മി . മലയാളത്തിൽ നാടക ലോകത്തു നിന്നെത്തി സീരിയലിലും സിനിമയിലും സജീവമായ നടിയാണ് സുരഭി ലക്ഷ്മി.

മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിന് 64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തിരുന്നു. അതിന് പിന്നാലെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് സുരഭി.

ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍ തുടങ്ങിയവയാണ് സുരഭിയുടേതായി ശ്രദ്ധിക്കപ്പെട്ട സിനിമകൾ. കഥയിലെ രാജകുമാരി, എം80 മൂസ തുടങ്ങിയ മിനിസ്ക്രീൻ പരമ്പരകളിലൂടേയും ശ്രദ്ധേയയാണ് സുരഭി. ഇപ്പോഴിതാ സിനിമയിലെ ചില വേഷങ്ങളിലൂടെ താൻ ആർജ്ജിച്ച ചില കഴിവുകളെ കുറിച്ച് സുരഭി ലക്ഷ്മി സമയം മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ജ്വാലാമുഖി എന്ന സിനിമയ്ക്കായി ശ്മശാനത്തിൽ അവരുടെ കൂടെ നിന്ന അനുഭവം പറഞ്ഞപ്പോഴാണ് സുരഭി ശവദാഹത്തെ കുറിച്ച് സ്വായത്തമാക്കിയ കാര്യങ്ങളെ കുറിച്ചൊക്കെ പറഞ്ഞത്. അവിടെ ശവം ദഹിപ്പിക്കുന്നവർക്കൊപ്പം നിന്നപ്പോൾ അവർ പറഞ്ഞു തന്ന കാര്യങ്ങളാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരഭി ലക്ഷ്മി പറഞ്ഞു തുടങ്ങുന്നത്.

ഒരുപാട് മരുന്നൊക്കെ ചെന്നിട്ടുള്ള ശരീരമാണെങ്കിൽ എട്ട് മുതൽ ഒൻപത് മണിക്കൂറോളം ശരീരം കത്തിത്തീരാൻ എടുക്കാറുണ്ടെന്ന് സുരഭി പറഞ്ഞു. വളരെ മെലിഞ്ഞ ശരീരമുള്ളവർ കത്താൻ സമയമെടുക്കുമെന്നും ശരീര വണ്ണമുള്ളവർ പെട്ടെന്ന് കത്തിത്തീരുമെന്നും ശരീരത്തിലെ നെയ്യ് ഉരുകിയുരുകി പെട്ടെന്ന് കത്തുമെന്നും സുരഭി പറഞ്ഞു.

കത്തുന്നതിനിടെ നെഞ്ചുംകൂട്ടിലും തലയിലും വയറ്റിലുമൊക്കെ കുത്തിക്കൊടുക്കേണ്ട കാര്യമൊക്കെയുണ്ട്. വയറ്റിലൊക്കെ കുത്തുമ്പോൾ തീ ആളിക്കത്തും, അത് വല്ലാതെ പൊള്ളലേൽക്കാനൊക്കെ സാധ്യതയുണ്ട്. അങ്ങനെയുള്ളപ്പോൾ എന്നെ അവർ പുറത്തേക്ക് മാറ്റി നിർത്തുമായിരുന്നുവെന്നും സുരഭി പറഞ്ഞു. ആദ്യത്തെ രണ്ട് മൂന്ന് ദിവസമൊക്കെ ഭക്ഷണം കഴിക്കാനൊന്നും പറ്റില്ല, വല്ലാത്ത ബുദ്ധിമുട്ടായിരിക്കും. ആ സ്മെൽ വല്ലാത്ത ബുദ്ധിമുട്ടാണ്.

ജീവിച്ചിരിക്കുമ്പോൾ അത്തറും സ്പ്രേയുമൊക്കെ ഉപയോഗിച്ച് നടക്കുമ്പോഴുള്ള പോലെയല്ല, മരിച്ച് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാലുള്ള സ്മെല്ലൊന്നും സഹിക്കാൻ പോലും പറ്റില്ല എന്ന് അവർ പറഞ്ഞതായും ശവം ദഹിപ്പിക്കുന്ന പണി ചെയ്തിട്ടുണ്ടെന്നും പരിശീലനം കിട്ടാനായാണ് അത് ചെയ്തിട്ടുള്ളതെന്നും സുരഭി.

നമ്മളെപ്പോഴും കാണുന്നത് വിജയിച്ച ആളുകളെ മാത്രമാണ്, ശവം ദഹിപ്പിക്കുന്ന അവർ ചെയ്യുന്നതും അവരുടെ കാര്യങ്ങളും അവർ ചെയ്യുന്നതുമൊക്കെ എനിക്ക് അറിയാനിഷ്ടമുള്ള കാര്യങ്ങളാണ്. അവരെ കൂടി നമ്മളറിയണം.

പരാജയപ്പെട്ടെന്ന് തോന്നുന്നിടത്ത് നിന്ന് ജീവിച്ച് തുടങ്ങി അതൊരു വിജയമാക്കി മാറ്റുന്ന ആളുകളുടെ ജീവിതങ്ങളും നമ്മളറിയണം. അവരെ മനസിലാക്കാനാണ് ആ ജോലി പോലും ചെയ്യാൻ ഞാൻ തയ്യാറായത്. അങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവരെ അറിയേണ്ടത് അത്യാവശ്യമാണ് എന്നും സുരഭി പറയുന്നു.

പലപ്പോഴും പരിഹസിക്കുകയും അവഗണിക്കുകയും മാറ്റിനിർത്തുകയുമൊക്കെ ചെയ്തിട്ടുള്ള പലരും തൻ്റെ മുന്നിൽ വന്ന് ഈ മാർബിളിൽ കിടക്കുന്നത് കാണാറുണ്ട്. അവരോട് എനിക്ക് പ്രത്യേകിച്ച് പ്രതികാരമൊന്നും ചെയ്യേണ്ടി വന്നിട്ടില്ല എന്നായിരുന്നു അവിടെയുള്ള അവർ തന്നോട് പറഞ്ഞിട്ടുള്ളതെന്നും സുരഭി പറഞ്ഞു.

‘ജ്വാലാമുഖി’ എന്ന സിനിമയിലൂടെ എനിക്ക് ഫിലിം ക്രിറ്റിക് അവാർഡ് കിട്ടിയതാണ്. തൃക്കാക്കരയിൽ മൃതദേഹങ്ങൾ കത്തിക്കുന്ന ഒരു സ്ത്രീയുടെ ലൈഫാണ്. ഹരികുമാർ സാറാണ് സംവിധാനം. ഞാൻ അവരുടെ കൂടെ പോയി പത്ത് ദിവസത്തോളം അസിസ്റ്റൻഡായി നിന്നാണ് പഠിച്ചത്. ഓരോ കഥകള്‍ കേട്ട് പഠിച്ചു. എനിക്കിപ്പോള്‍ അറിയാം ഒരു ബോഡി എങ്ങനെ എത്ര നേരമെടുത്ത് കത്തി തീരുമെന്ന്. ഒരു ബോഡി കണ്ടാൽ അറിയാം എത്ര വെറക് വേണമെന്ന്.

അങ്ങനെ ഒരു കുലത്തൊഴിൽ പഠിച്ചെടുത്തു. ഭയങ്കര പവര്‍ഫുള്‍ ലേഡിയാണ് ഞാൻ കണ്ട സെലീന ചേച്ചി. ചിത്രത്തിൽ എന്‍റെ കഥാപാത്രത്തിന് ഏയ്ഞ്ചൽ എന്നാണ് പേര്. ആ സമയം ആ പ്രൊസസിലൂടെ പത്തിരുപത് ദിവസം കടന്നുപോയി. വേറൊരു ജീവിതം ജീവിച്ചു തീര്‍ത്ത പോലെയായിരുന്നു.

ജീവിച്ചിരിക്കുന്നൊരു ക്യാരക്ടര്‍, സുരഭിയുടെ വാക്കുകള്‍. എനിക്ക് പ്രേതങ്ങളെ ഭയങ്കര പേടിയാണ് എന്ന് പറഞ്ഞപ്പോൾ ആ ചേച്ചി പറഞ്ഞത് മരിച്ചവരെ പേടിക്കേണ്ട കാര്യമില്ല, ജീവിച്ചിരിക്കുന്നവരെ മാത്രമാണ് പേടിക്കേണ്ടത് എന്നായിരുന്നുവെന്നും സുരഭി ലക്ഷ്മി പറയുന്നു.

about surabhi lekhmi

Safana Safu :