നാൽപ്പത് വർഷത്തോട് അടുക്കുന്ന സിനിമാ ജീവിതം; ആയിരത്തിൽ അധികം സിനിമകൾ ; ബോംബെ അധോലോകത്തിലായിരുന്നപ്പോൾ കിട്ടിയ മാഫിയയെന്ന പേര് ; നല്ലവനായപ്പോൾ സിനിമയിൽ വന്നു; സിനിമാക്കഥ പോലെ ഒരു ജീവിത കഥ; മാഫിയ ശശിയെ കുറിച്ച്!

വർഷങ്ങളായി മലയാള സിനിമയിൽ കേൾക്കുന്ന പേരാണ് മാഫിയ ശശി. നടനാകാൻ മോഹിച്ച് സിനിമയിലേക്ക് വന്ന് പിന്നീട് ഫൈറ്റ് മാസ്റ്ററായി മാറി ദേശീയ തലത്തിൽ വരെ അം​ഗീകാരം നേടി മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ. പ്രശസ്ത ആക്ഷൻ കൊറിയോ​ഗ്രാഫർ മാഫിയ ശശിയെ കുറിച്ച് കേൾക്കാത്തവർ മലയാളത്തിൽ ഉണ്ടാകില്ല എന്ന് തീർച്ച.

എന്നാൽ, 1982 മുതൽ ഇന്ത്യൻ സിനിമയിൽ ഉണ്ടെങ്കിലും ദേശീയ തലത്തിൽ ഒരു അം​ഗീകാരം മാഫിയ ശശിയെ തേടിയെത്തുന്നത് ഇപ്പോഴാണ്. അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ആക്ഷൻ കൊറിയോ​ഗ്രാഫർക്കുള്ള പുരസ്കാരമാണ് മാഫിയ ശശി, രാജശേഖർ, സുപ്രീം സുന്ദർ‌ എന്നിവർക്ക് ലഭിച്ചത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആക്ഷൻ കൊറിയോ​ഗ്രഫിയാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. നാൽപ്പത് വർഷത്തോട് അടുക്കുന്ന സിനിമാ ജീവിതത്തിനിടെ ആയിരത്തിൽ അധികം സിനിമകളിൽ മാഫിയ ശശി ഭാ​ഗമായി.

ബോളിവുഡിൽ ധർമ്മേന്ദ്ര മുതൽ ഇങ്ങ് മലയാളത്തിലുള്ള ഇന്ദ്രൻസിനെ കൊണ്ട് വരെ ആക്ഷൻ ചെയ്യിപ്പിച്ചിട്ടുണ്ട് മാഫിയ ശശി. വെറുതെ കുറച്ച് അടിയും പിടിയും മാത്രമല്ല സംഘട്ടന സംവിധാനം. കൃത്യമായ പ്ലാനിങ്ങും ടൈമിങ്ങും ഇല്ലെങ്കിൽ താരങ്ങളുടെ ജീവൻ തന്നെ അപകടത്തിലാവും.

എന്നാൽ, ആയിരത്തിലേറെ സിനിമകൾ ചെയ്തിട്ടും ഒന്നിൽപോലും മാഫിയ ശശിയ്ക്ക് കൈ അബദ്ധം, പറ്റിയിട്ടില്ല. സംഘട്ടനത്തിനും ഹീറോയിസത്തിനുമൊക്കെ കൊമേർഷ്യൽ സിനിമയിൽ വലിയ പ്രസക്തിയുണ്ട്. ചുരുങ്ങിയ ചെലവിൽ തീ പാറുന്ന ആക്ഷൻ രംഗങ്ങൾ മാഫിയ ശശിയുടെ സംവിധാനത്തിൽ പിറന്നു. ശശിധരൻ എന്നാണ് യഥാർഥ പേര്.

കണ്ണൂർ ചിറയിൻകീഴ് പുതിയവീട്ടിൽ ബാലന്റെയും സരസ്വതിയുടെയും മകനായിട്ടാണ് ജനനം. കണ്ണൂരിലെ ചിറക്കൽ രാജാസ് സ്കൂൾ, മദ്രാസ് ക്രിസ്റ്റ്യൻ കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. ശ്രീദേവിയാണ് ഭാര്യ. സന്ദീപ്, സന്ധ്യ എന്നിവരാണ് മക്കൾ. ഇപ്പോൾ തന്റെ സിനിമാ ജീവിത യാത്രയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മാഫിയ ശശി ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിൽ. ‘നടനാവുകയായിരുന്നു ലക്ഷ്യം. ആരുടെ സിനിമയായാലും ഫൈറ്റ് ചെയ്യുമായിരുന്നു.’

കളരി പഠിച്ചിരുന്നു സിനിമയിൽ വന്നശേഷം. ആദ്യം ഫൈറ്റ് മാസ്റ്റർ ആയത് മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസിലായിരുന്നു. മാഫിയ സിനിമയിൽ‌ ഭാ​ഗമായശേഷമാണ് മാഫിയ എന്ന പേര് ശശിക്കൊപ്പം ചേർന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ മാഫിയ പിന്നീട് ബോളിവുഡിൽ റീമേക്ക് ചെയ്തിരുന്നു. ധർമ്മേന്ദ്രയായിരുന്നു അഭിനയിച്ചത്. അദ്ദേഹമാണ് മാഫി എന്ന് എപ്പോഴും വിളിച്ച് സംഭവം മാഫിയ ശശിയായി മാറിയയത്. ആ പടത്തിൽ പതിനാല് ഫൈറ്റുണ്ടായിരുന്നു. പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. അഭിനയിക്കാൻ വരുന്ന സ്ത്രീകളൊക്കെ ഈ പേരിനെ കുറിച്ച് ചോദിക്കും. അപ്പോൾ ഞാൻ പറയും മുമ്പ് ബോംബെയിലെ അ​ധോലോകത്തായിരുന്നു.

അവിടുന്നാണ് മാഫിയ എന്ന പേര് കൂടിയ കിട്ടിയത്. പിന്നീട് നല്ലവനായപ്പോൾ സിനിമയിൽ വന്നതാണ് എന്നൊക്കെ. മാഫിയ എന്ന് പറയുമ്പോൾ എല്ലാവർക്കും ഉള്ള ഡൗട്ടാണ്. എല്ലാ താരങ്ങളും നന്നായി സ്റ്റണ്ട് ചെയ്യുന്നവരാണ്. നസീർ സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ​ താരങ്ങളേയും അറിയാം. ലാലേട്ടനും മമ്മൂക്കയുമൊക്കെ ഇങ്ങോട്ട് ഓരോ കാര്യങ്ങൾ പറയുകയും ചെയ്യുന്നവരാണ്.’

മമ്മൂക്കയ്ക്കും ലാലേട്ടനും വളരെ വ്യത്യസ്തമായ രീതിയിൽ സ്റ്റണ്ട് ചെയ്യുന്നവരാണ്. സുരേഷ് ​ഗോപി വേറൊരു പവറിൽ സ്റ്റണ്ട് ചെയ്യുന്നവരാണ്. മലയാള സിനിമയാണ് നാച്വറൽ ഫൈറ്റ് ആവശ്യപ്പെടുന്ന വിഭാ​ഗം. സംവിധായകരും പറയും നാച്വറൽ ഫൈറ്റ് മതിയെന്ന്. മലയാളത്തിൽ നാച്വറൽ അല്ലാത്തവയ്ക്ക് സ്വീകാര്യത കുറവാണ്. മലയാളത്തിൽ താരങ്ങളൊന്നും ഡ്യൂപ്പിനെ വെക്കാൻ സമ്മതിക്കാറില്ല.

പ്രണവ് അത്ഭുതപ്പെടുത്തിയിട്ടുണ്ട് സ്റ്റണ്ടിലൂടെ. ജോഷി, ഷാജി കൈലാസ്, സച്ചി സാർ എന്നിവരാണ് സ്റ്റണ്ട് കൂടുതലായും ഉപ​യോ​ഗിക്കുന്നത്. അവർക്കുള്ളിലും ഒരു ഫൈറ്റ് മാസ്റ്ററുണ്ട് മാഫിയ ശശി പറയുന്നു.

about mafiya sasi

Safana Safu :