നിങ്ങളുടെ ഒരു ദിവസത്തെ പ്രതിഫലമാണ് ഒരു മുഴുവൻ സിനിമയ്ക്ക് തനിക്ക് ലഭിക്കുന്നത് ; അക്ഷയ് കുമാറിനോട് തുറന്നടിച്ച് സമാന്ത!

കോഫി വിത്ത് കരണിലെ എപ്പിസോഡിൽ സമാന്തയും അക്ഷയും ഒരു പോലെ തിളങ്ങി. റാപിഡ് ഫയർ റൗണ്ടിൽ രണ്ട് പേരും നൽകിയ മറുപടികൾ എപ്പിസോഡിന്റെ മാറ്റു കൂട്ടി. കോഫി വിത്ത് കരണിന്റെ ആദ്യ എപ്പിസോഡിൽ ആലിയ ഭട്ടും രൺവീർ സിം​ഗുമായിരുന്നു എത്തിയത്. രണ്ടാമത്തെ എപ്പിസോഡിലാവട്ടെ സാറ അലിഖാനും ജാൻവി കപൂറുമെത്തി.മൂന്ന് എപ്പിസോഡുകളും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. ഷോയുടെ സ്വഭാവത്തിന് പറ്റിയ അതിഥികളെ എത്തിക്കാനായതും ഒപ്പം മികച്ച കോംബോയിൽ അതിഥികൾ എത്തിയതുമാണ് ഈ ജനപ്രീതിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആലിയയും രൺവീറും ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡികൾക്കൊപ്പം ഓഫ് സ്ക്രീനിലും മികച്ച കെമിസ്ട്രി ഉള്ളവരാണ്. ജാൻവി കപൂറും സാറ അലി ഖാനും അടുത്ത സുഹൃത്തുക്കളും യുവനിരയിലെ പ്രധാന നടിമാരുമാണ്.

ഇവർ ഒരുമിച്ചെത്തുമ്പോൾ ഷോ മികച്ചതാവുമെന്നുറപ്പായിരുന്നു. ഇപ്പോൾ അക്ഷയും സമാന്തയും തങ്ങളുടെ മികച്ച കെമിസ്ട്രി ഷോയിൽ പുറത്തെടുത്തു.റാപിഡ് ഫയറിൽ മത്സരിച്ചാണ് ഇരുവരും ഉത്തരം നൽകിയത്. ​താൻ റാപിഡ് ഫയറിൽ തോറ്റാലും സമ്മാനം തനിക്ക് തരണമെന്നാണ് സമാന്ത പറഞ്ഞത്. ഇതിന് കാരണവും തമാശയായി സമാന്ത പറഞ്ഞു. നിങ്ങളുടെ ഒരു ദിവസത്തെ പ്രതിഫലം ഒരു മുഴുവൻ സിനിമയുടെ എന്റെ പ്രതിഫലമാണെന്നാണ് സമാന്ത പറഞ്ഞത്.

റാപിഡ് ഫയറിൽ സമാന്തയുടെ ഹൃദയത്തിലേക്കുള്ള വഴിയേതെന്ന ചോദ്യവും വന്നു. അവിടം പൂട്ടി. നിങ്ങൾ യൂ ടേൺ എടുത്ത് തിരിക്കൂ എന്നാണ് സമാന്ത നൽകിയ മറുപടി. ആരെയാണ് അവസാനമായി സോഷ്യൽ മീഡിയയിൽ പരിശോധിച്ചത് എന്നായിരുന്നു അക്ഷയ് കുമാറിനോടുള്ള ചോദ്യം. എന്റെ ഭാര്യ ട്വിങ്കിൾ ഖന്നയെ ആണെന്നും അവളെ എപ്പോഴും നിരീക്ഷിക്കണെമന്നും അക്ഷയ് കുമാർ മറുപടി നൽകി. നടന്റെ മറുപടി ഷോയിലാകെ ചിരി പടർത്തി.

ഷോയിൽ മുൻ ഭർത്താവ് നാ​ഗചൈതന്യയെക്കുറിച്ചും സമാന്ത പരാമർശിച്ചിരുന്നു. വിവാഹ മോചനം നേടിയ ശേഷം നാ​ഗചൈതന്യയുമായി സൗഹൃദ മനോഭാവത്തിലല്ലെന്നാണ് സമാന്ത പറഞ്ഞത്. തങ്ങളിരുവരും ഒരു റൂമിലാണെങ്കിൽ മൂർച്ചയുള്ള വസ്തുക്കൾ എടുത്തു മാറ്റേണ്ടി വരുമെന്നും സമാന്ത തമാശരൂപേണ പറഞ്ഞിരുന്നു.

കോഫി വിത്ത് കരണിലെ ഏറ്റവും എന്റർടെയ്നിങ് ആയ എപ്പിസോഡുകളിലൊന്നായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം സ്ട്രീം ചെയ്തു തുടങ്ങിയ മൂന്നാമത്തെ എപ്പിസോഡ്. അക്ഷയ് കുമാറും സമാന്തയും ഒരുമിച്ചെത്തിയ എപ്പിസോഡ് ഇതിനകം വിനോദ ലോകത്തെ സംസാര വിഷയമായി മാറിക്കഴിഞ്ഞു.

AJILI ANNAJOHN :