അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികൾ; കങ്കണ

കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന കര്‍ഷകസംഘടനാപ്രതിനിധികള്‍ ചൊങ്കോട്ടയ്ക്ക് മുകളില്‍ പതാക ഉയര്‍ത്തിയതിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് . ചൊങ്കോട്ടയ്ക്ക് മുകളില്‍ പതാക ഉയര്‍ത്തി പ്രതിഷേധിച്ച ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ വിമർശനം.

‘കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് ഞാനുമായുള്ള കരാര്‍ പിന്‍വലിച്ചത് ആറ് ബ്രാന്‍ഡുകളാണ്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികളാണെന്നാണ് എനിക്ക് പറയാനുള്ളത്.’–കങ്കണ പറയുന്നു.

125ൽ അധികം പൊലീസുകാർ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണെന്നും റിപ്ലബിക് ദിനത്തിൽ തന്നെ ഇങ്ങനെയൊരു സമ്മാനം തന്നതില്‍ ഇന്ത്യയ്ക്കു നന്ദിയുണ്ടെന്നും കങ്കണ പറയുന്നു.

ബോളിവുഡ് താരമായ പ്രിയങ്ക ചോപ്ര, പഞ്ചാബി താരം ദില്‍ജിത്ത് എന്നിവർക്കെതിരെയും കങ്കണ ട്വീറ്റ് ചെയ്തു. ചൊങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകസംഘടന പതാക ഉയര്‍ത്തുന്ന വിഡിയോ പങ്കുവച്ചാണ് ട്വീറ്റ്, ‘നിങ്ങള്‍ ഇത് വിശദീകരിക്കണം’ എന്നും കങ്കണ പറയുന്നു. ‘ലോകം മുഴുവന്‍ ഇന്ന് നമ്മളെ നോക്കി ചിരിക്കുകയാണ്, നിങ്ങള്‍ക്കെല്ലാം ഇതല്ലേ വേണ്ടിയിരുന്നത്. അഭിനന്ദനങ്ങള്‍ ‘, കങ്കണ ട്വീറ്റില്‍ കുറിച്ചു.

അതെ സമയം ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. അഞ്ച് എഫ്‌ഐആര്‍ ഈസ്റ്റേണ്‍ റേഞ്ചിലാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 83 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ചെങ്കോട്ടയില്‍ സിഖ് മതവിഭാഗക്കാരുടെ കൊടി നാട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളും ഡല്‍ഹി പൊലീസും അന്വേഷണം ആരംഭിച്ചു. ഒരു സമരക്കാരന്‍ ത്രിവര്‍ണപതാക തറയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ചെങ്കോട്ട പരിസരത്തും കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെങ്കോട്ടയ്ക്ക് സമീപം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലകളിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

Noora T Noora T :