രാജ്യം മുൻപൊങ്ങും സാക്ഷ്യം വഹിക്കാത്ത റിപ്പബ്ലിക് ദിനമാണ് കഴിഞ്ഞ ദിവസം കടന്ന് പോയത്. കാർഷിത നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ പ്രഖ്യാപിച്ച റാലിയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്കാണ് കാരണമായത്.
ഇപ്പോൾ ഇതാ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ പിന്തുണച്ച് നടി രേവതി സമ്പത്ത്. ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടായിരിക്കുമെന്നും ഇപ്പോൾ ഇന്ത്യയുടെ തെരുവുകളില്‍ അതേ ട്രാക്ടര്‍ രാജ്യത്തെ വീണ്ടെടുക്കാനുള്ള സമരത്തിന്റെ ഭാഗമാകുകയാണെന്നും രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചു.
രേവതി സമ്പത്തിന്റെ വാക്കുകൾ
ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ ഓടിക്കുന്ന ദൃശ്യം ഇന്ന് നമ്മള് സമൂഹ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടാകും. ഇന്ന് ഇന്ത്യയുടെ തെരുവുകളില്‍ അതേ ട്രാക്ടര്‍ രാജ്യത്തെ വീണ്ടെടുക്കാനുള്ള സമരത്തിന്റെ ഭാഗമാകുകയാണ്. സ്വാതന്ത്ര്യ സമരത്തിന് സമാനമായ സാഹചര്യങ്ങളില്‍ കൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോകുന്നത്. ഫാഷിസം കെട്ടിപ്പൊക്കുന്ന എല്ലാ മതിലുകളും കര്‍ഷകരുടെ ഇരമ്പിയാര്‍ക്കുന്ന സമരാവേശത്തിന് മുന്നില്‍ നിഷ്ഫലമാകും. കര്‍ഷക സമരം ഇന്ത്യയെ മതേതര- ജനാധിപത്യ – റിപ്പബ്ലിക്കായി നിലനിറുത്താനുള്ള രാജ്യസ്നേഹികളുടെ പോരാട്ടം തന്നെയാണെന്ന് രേവതി കുറിച്ചു
41 കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിലെ വിവിധ അതിർത്തികളിലായി കർഷകർ രണ്ട് മാസമായി പ്രതിഷേധിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ കർഷകരും പൊലീസും തമ്മീൽ ഏറ്റുമുട്ടുകയും കർഷകർ ചെങ്കോട്ടയിലേത്ത് പ്രവേശിക്കുകയും ഐടിഒ ജങ്ഷനിൽ സംഘർഷമുണ്ടാവുകയും ചെയ്തതിനെത്തുടർന്ന് ഡൽഹിയിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നിരുന്നു. ചെങ്കോട്ട സമുച്ഛയത്തിൽ പ്രവേശിച്ച പ്രതിഷേധക്കാർ താഴികക്കുടങ്ങളിലും കൊത്തളങ്ങളിലും കയറാൻ ശ്രമിക്കുകയും, ചിലർ പതാകകൾ ഉയർത്തുകയും ചെയ്തു. പ്രതിഷേധിച്ച കർഷകരെ പോലീസ് പിന്നീട് ചെങ്കോട്ടയുടെ പരിസരത്തുനിന്ന് നീക്കുകയും ചെയ്തു.