നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ വിജയ് ബാബുവിനെതിരെയെത്തിയ പീഡന ആരോപണമാണ് എങ്ങും ചര്‍ച്ചയായിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ മാത്രമല്ല, താര സംഘടനായ അമ്മയിലും വന്‍ പൊട്ടിത്തെറിയിലേയ്ക്കാണ് വഴിതെളിച്ചത്. പ്രതിസ്ഥാനത്തുളള വിജയ് ബാബുവിനോട് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സ്വീകരിച്ച സമീപനം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് അമ്മ സംഘടനാ നേതൃത്വം നല്‍കിയ പിന്തുണ വലിയ വിവാദമായിരുന്നു.
നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് അമ്മയില്‍ നിന്ന് ദിലീപിനെ മാറ്റി നിര്‍ത്താന്‍ സംഘടന തയ്യാറായത്. മോഹന്‍ലാല്‍ ദിലീപിനോട് രാജി ചോദിച്ച് വാങ്ങുകയായിരുന്നു.എന്നാല്‍ പീഡനകേസില്‍ പ്രതിയായ വിജയ് ബാബുവിനോട് അമ്മ രാജിക്കത്ത് ചോദിച്ച് വാങ്ങിയിട്ടില്ല. ഇത് ഇരട്ട നീതിയാണ് എന്ന് അമ്മയില്‍ നിന്ന് ഗണേഷ് കുമാര്‍ അടക്കമുളളവര്‍ പറയുന്നു. അത് പ്രധാനമാണെന്ന് നടി മാലാ പാര്‍വ്വതി പറയുന്നു.
”അമ്മ സംഘടന ക്ലബ്ബ് ആണോ അല്ലയോ എന്നതല്ല ഇവിടെ പ്രസക്തമായ കാര്യം. അതിജീവിത പണമിടപാട് നടത്തിയെന്ന ആരോപണവും ദുബായില്‍ ജനറല്‍ സെക്രട്ടറി വിജയ് ബാബുവിനൊപ്പമുണ്ടായിരുന്നു എന്നുളള ആരോപണവുമാണ്. ദിലീപിന് ലഭിക്കാത്ത എന്ത് പരിഗണനയാണ് വിജയ് ബാബുവിന് ലഭിക്കേണ്ടത് എന്ന ഗണേഷ് കുമാറിന്റെ ചോദ്യവും പ്രധാനമാണ്.
ഫേസ്ബുക്കിലിരുന്ന് ഇരയുടെ പേര് പറഞ്ഞതോടെ തന്നെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ച് കഴിഞ്ഞു. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അത് മാത്രം കണ്ടാല്‍ മതി ആഭ്യന്തര പരാതി പരിഹാര സെല്ലിന് ഇടപെടാന്‍. നടപടി വേണമെന്ന് തങ്ങള്‍ പറഞ്ഞു. നടപടി വേണ്ടെന്ന് സംഘടന തീരുമാനിച്ചു. സ്വയം മാറി നില്‍ക്കുന്നതായി വിജയ് ബാബു തീരുമാനിച്ചു. പിന്നീട് അദ്ദേഹം കമ്മിറ്റിക്ക് വന്നു.
അപ്പോള്‍ ദീലിപിനോട് എന്തിനായിരുന്നു രാജി ആവശ്യപ്പെട്ടത്. ഗണേഷ് കുമാര്‍ പറയുന്നുണ്ട്, ദിലീപിന്റെ വിഷയത്തില്‍ മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ വിജയ് ബാബുവിനോടും രാജി ആവശ്യപ്പെടണം. എന്തിനാണ് ദിലീപിനോട് ഇരട്ട നീതി. 2013ലാണ് പോഷ് ആക്ട് വന്നത്. കാലം മാറി പുതിയ പരിരക്ഷ വന്നു. ദിലീപിനെ പുറത്താക്കിയതും ശരി, അതുപോലെ വിജയ് ബാബുവിനേയും പുറത്ത് നിര്‍ത്തണം എന്നാണ് പറയുന്നത്.
ഇത് തങ്ങളുടെ തൊഴിലിടത്തിന്റെ പ്രശ്‌നമാണ്. ഇവിടേക്ക് കടന്ന് വരുന്ന ഓരോ പെണ്‍കുട്ടിയുടേയും സുരക്ഷയുടെ കാര്യമാണ്. ഇനി ചിലപ്പോള്‍ ജോലി ലഭിച്ചില്ലെന്ന് വരെ വരാം. അങ്ങനെ ഒരു ഇടത്ത് നിന്ന് കൊണ്ടാണ് തങ്ങള്‍ സംസാരിക്കുന്നത്. വ്യക്തിപരമായി ഒരു തൊഴില്‍ കിട്ടാന്‍ വേണ്ടിയല്ല. ഈ തൊഴിലിടം സുരക്ഷിതമാകണം.
സിനിമ ഒരു ഗ്ലാമര്‍ ഇന്‍ഡസ്ട്രിയാണ്. ഇവിടെ വരുന്നവരുടെ മോറല്‍സ് ശരിയല്ലെന്ന് കരുതി ഒരു കൈയ്യും പെണ്‍കുട്ടികളുടെ നേര്‍ക്ക് ഉയരരുത്. അവരുടെ ഉപ്പ് നോക്കിയിട്ടല്ല അവര്‍ക്ക് വേഷം കൊടുക്കേണ്ടത്. സ്വയം അടിയറവ് വെച്ചിട്ടല്ല അവര്‍ക്ക് കഴിവ് തെളിയിക്കേണ്ടത്. അങ്ങനെ ഒരു സാഹചര്യം ഉണ്ടെങ്കില്‍ അത് വൃത്തിയാക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത് എന്നും മാലാ പാര്‍വ്വതി പറഞ്ഞു.
വിജയ് ബാബു വിഷയത്തില്‍ മാലാ പാര്‍വ്വതിക്ക് പിന്നാലെ പരാതി പരിഹാര സെല്ലില്‍ നിന്നും ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചിരുന്നു. വിജയ് ബാബുവിനെതിരെ കടുത്ത നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരുടേയും രാജി. മാലാ പാര്‍വ്വതി രാജിവെച്ച പിന്നാലെ തന്നെ ഇരുവരും കഴിഞ്ഞ ദിവസം രാജി സന്നദ്ധത അറിയിച്ചിരുന്നു. ഐസിസി അധ്യക്ഷയായിരുന്ന ശ്വേത മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്റ് ആണ്.
ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് പരാതി പരിഹാര സെല്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു.. അമ്മയിലിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്നായിരുന്നു അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടത്. നടന്‍മാരായ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ് എന്നിവരെല്ലാം നടനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു. ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ മാത്രം ഒരാളെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു ഉണ്ണി മുകുന്ദന്‍ അറിയിച്ചത്. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടാന്‍ പരാതി പരിഹാര സമിതിക്ക് എന്ത് അധികാരം എന്നായിരുന്നു സിദ്ധിഖിന്റെ ചോദ്യം. ശ്വേതാ മേനോന്‍, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, മാലാ പാര്‍വ്വതി എന്നിവരാണ് പരാതി പരിഹാര സെല്‍ അംഗങ്ങള്‍. അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച് മാലാ പാര്‍വ്വതിയായിരുന്നു ആദ്യം രാജിവെച്ചത്.