പുരുഷാധിപത്യം നിറഞ്ഞുകവിഞ്ഞ ഇന്ത്യന്‍ സിനിമയുടെ ചരിത്രമാണ് നിങ്ങൾ പൊളിച്ച് എഴുതിയത്…ഒരുപാട് ജിയോ ബേബിമാര്‍ ഉണ്ടായിരുന്നെങ്കില്‍ അഭിനന്ദനവുമായി രേവതി സമ്പത്ത്

ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തെ ചുറ്റിപ്പറ്റി വലിയ ചര്‍ച്ചയാണ് നടക്കുന്നത്. സ്ത്രീയെ അടുക്കളയില്‍ തളച്ചിടുന്ന സമൂഹത്തിന്റെ മനസ്ഥിതിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീ സ്വാതന്ത്രയാണെന്നും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കേണ്ടവളല്ലെന്നും പറഞ്ഞുകൊണ്ട് കേരള സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പിതൃമേധാവിത്ത, ആണനുകൂല മനോഭാവത്തെ തച്ചുടയ്ക്കുകയാണ് സിനിമ ചെയ്യുന്നത്.

ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഒരു സൃഷ്ടി എന്താവണം എന്നും, അതിലെ സ്ത്രീ കഥാപാത്രങ്ങള്‍ സഹിക്കല്‍ പ്രക്രിയയില്‍ തളച്ചിടുന്ന പുരുഷാധിപത്യ ബോധത്തോട് ഇറങ്ങിപ്പോക്ക് അനിവാര്യം നിറഞ്ഞ ഒന്നാണെന്നും ചൂണ്ടികാണിച്ചു. ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയിലെ നാളിന്നോളം കണ്ടു വന്ന പല സഹിക്കല്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് നേരെയുള്ള ഇറങ്ങിപോക്കാണ് എന്നുപറയാം. താങ്കളുടെ ഓരോ വരിയിലും നിറഞ്ഞുതുളുമ്പുന്ന അത്രയേറെ ദൃഢവിശ്വാസം ചെറുതൊന്നുമല്ല. വെല്ലുവിളികള്‍ക്ക് മുന്‍പില്‍ നിലപാട് അടിയറവെക്കാത്ത ജിയോ ബേബിക്ക് അഭിവാദ്യങ്ങള്‍. – രേവതി കുറിച്ചു.

രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട ജിയോ ബേബി, നിങ്ങള്‍ സിനിമ എന്ന കലാരൂപത്തിന്റെ അഭിമാനമാണ്. ഇന്ത്യന്‍ സിനിമയ്ക്കു തന്നെ ഒരു വാഗ്ദാനം ആണ്. നിങ്ങളുടെ ഈ സിനിമ, നിങ്ങളുടെ ഈ സൃഷ്ടി, നിങ്ങള്‍ മുന്നില്‍ വയ്ക്കുന്ന രാഷ്ട്രീയം എന്നിവ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ഒരു ഗിയര്‍ മാറ്റലാണ്. നിങ്ങള്‍ പൊളിച്ചു എഴുതുന്നത് പുരുഷാധിപത്യം നിറഞ്ഞുകവിഞ്ഞ ഇന്ത്യന്‍ സിനിമയുടെ ചരിത്രം കൂടിയാണ്. നിങ്ങള്‍ പറയുന്ന ഓരോ വാക്കിനും അത്രത്തോളം മൂര്‍ച്ചയുണ്ട്. അഭിമുഖങ്ങളില്‍ നിങ്ങള്‍ സമൂഹത്തിനുമുന്നില്‍ വയ്ക്കുന്ന ഓരോ വാക്കും അത്രയേറെ വിലയേറിയതാണ്. സിനിമ എന്ന ഇടത്തില്‍ ഒരുപാട് ജിയോ ബേബിമാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്തിനെങ്കിലും വേണ്ടി അടിയറ വെക്കുന്ന ഒരു നിലപാടല്ല നിങ്ങളുടേത്. ഇത്രയേറെ വ്യക്തമായി നിലപാടുള്ള ഒരു സംവിധായകനെ ഞാന്‍ അടുത്തൊന്നും സിനിമ എന്ന തൊഴിലിടത്തില്‍ കണ്ടിട്ടില്ല.

സിനിമ എന്താകണം എന്നും സംവിധായകന്‍ ഒരു മനുഷ്യന്‍ കൂടെ ആകണം എന്നുള്ള ഒരു പാഠമാണ് നിങ്ങള്‍. പലതരത്തിലുള്ള വിപ്ലവ സിനിമകള്‍ ഇറങ്ങുമ്പോഴും അതിലൊക്കെ സ്ത്രീകളെ ചര്‍ച്ച ചെയ്യുന്നതില്‍ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു കുമിളയുടെ മേല്‍ നിറുത്തിയിരിക്കുന്ന പോലെ തോന്നും, ചില സിനിമകള്‍ ഒഴിച്ച്. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരിക്കുന്ന സംവിധായകര്‍ തന്നെ പലതരം ഒഴിഞ്ഞു മാറ്റങ്ങള്‍ ചെയ്യുന്നതായും കാണാറുണ്ട്. നിങ്ങള്‍ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ് ഇവിടെ. ഒരു സൃഷ്ടി എന്താവണം എന്നും, അതിലെ സ്ത്രീ കഥാപാത്രങ്ങള്‍ സഹിക്കല്‍ പ്രക്രിയയില്‍ തളച്ചിടുന്ന പുരുഷാധിപത്യ ബോധത്തോട് ഇറങ്ങിപ്പോക്ക് അനിവാര്യം നിറഞ്ഞ ഒന്നാണെന്നും ചൂണ്ടികാണിച്ചു. ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയിലെ നാളിന്നോളം കണ്ടു വന്ന പല സഹിക്കല്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് നേരെയുള്ള ഇറങ്ങിപോക്കാണ് എന്നുപറയാം. താങ്കളുടെ ഓരോ വരിയിലും നിറഞ്ഞുതുളുമ്പുന്ന അത്രയേറെ ദൃഢവിശ്വാസം ചെറുതൊന്നുമല്ല. വെല്ലുവിളികള്‍ക്ക് മുന്‍പില്‍ നിലപാട് അടിയറവെക്കാത്ത ജിയോ ബേബിക്ക് അഭിവാദ്യങ്ങള്‍. നിങ്ങള്‍ ഒരു വലിയ പ്രതീക്ഷയാണ് ??

Noora T Noora T :