പ്രശസ്ത നാടക–സിനിമാ നടൻ പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അറുപത് വയസ്സായിരുന്നു. തെരുവിൽ നാടകങ്ങൾ കളിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന രാമു വെള്ളിത്തിരയിലെത്തുന്നത്. ശശി സംവിധാനം ചെയ്ത് 2008ൽ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ്. അന്നുതൊട്ട് അദ്ദേഹം പൂ രാമു എന്നറിയിപ്പെടാൻ തുടങ്ങി. തമിഴ്നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയിൽ അംഗമായിരുന്നു രാമു.
പരിയേറും പെരുമാൾ, കർണൻ, സൂരരൈ പോട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കർണനിൽ ധനുഷിന്റെ അച്ഛനായും സൂരരൈ പോട്രിൽ സൂര്യയുടെ അച്ഛനായും രാമു പ്രത്യക്ഷപ്പെട്ടു.പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ, കോടിയിൽ ഒരുവൻ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ. മമ്മൂട്ടി–ലിജോ ജോസ് പെല്ലിശേരി ചിത്രം നൻപകൽ നേരത്തു മയക്കത്തിലാണ് അവസാനം അഭിനയിച്ചത്.
പൂ രാമുവിന്‍റെ നിര്യാണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിലേക്കെത്തിച്ച തെരുവ് നാടക കലാകാരനായിരുന്നു രാമുവെന്ന് എം.കെ സ്റ്റാലിൻ അനുസ്മരിച്ചു. ഉദയനിധി സ്റ്റാലിന്‍ പൂ രാമുവിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ പൂ രാമുവിന് ആദരാഞ്ജലി അര്‍പ്പിച്ചു.