എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല, സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ; ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി എന്ന കുറിപ്പുള്ള ചിത്രമാണ് വിജയ് ബാബു തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതിനോടൊപ്പം ഒന്നിലും പ്രകോപിതനാകാനില്ല എന്ന കുറിപ്പും വിജയ് ബാബു പങ്കുവെച്ചിട്ടുണ്ട്. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങള്‍ എന്ത് തരത്തിലുള്ള പ്രകോപനവും ഉണ്ടാക്കിയാലും ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശ പ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കും. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് വിജയ് ബാബു ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

തനിക്കെതിരെ പരാതി ഉയര്‍ന്ന ഘട്ടത്തില്‍ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്. പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കും എന്നും പൊലീസുകാര്‍ എല്ലാം ഇത് ആഘോഷിക്കും എന്നും വിജയ് ബാബു പറയുന്നുണ്ട്. താന്‍ വന്ന് കാല് പിടിക്കാം എന്നും നടി വേണമെങ്കില്‍ തന്നെ തല്ലിക്കോട്ടെ എന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്.

അതേസമയം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ വിജയ് ബാബുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ ഏഴ് ദിവസം ചോദ്യം ചെയ്യലിനായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇത് പ്രകാരമാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. പരാതിക്കാരി പറഞ്ഞ സ്ഥലങ്ങളില്‍ വിജയ് ബാബുവിനെ കൊണ്ട് പൊലീസ് തെളിവെടുപ്പും നടത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം ഇനിയും ചോദ്യം ചെയ്യല്‍ തുടരും.

Vijayasree Vijayasree :